ബെംഗളൂരു: കുട്ടികളിലെ അമിതമായ മൊബൈൽ ഇൻ്റർനെറ്റ് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റൽ ഡിറ്റോക്സ് പദ്ധതിയുടെ കരട് നിർദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ. വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും സംരക്ഷിക്കുന്നതിനായി സ്ക്രീൻ ഉപയോഗം ദിവസം ഒരു മണിക്കൂറായി പരിമിതപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുട്ടികൾക്ക് വൈകിട്ട് 7 മണിക്ക് ശേഷം ഇൻ്റർനെറ്റ് ലഭ്യമാകില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗം കുട്ടികളുടെ വൈകാരിക വളർച്ചയെ ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ നീക്കം.
പദ്ധതിയുടെ ഭാഗമായി എല്ലാ സ്കൂളുകളിലും ഡിജിറ്റൽ വെൽനസ് കമ്മിറ്റികൾ രൂപീകരിക്കും. കുട്ടികളിലെ സാങ്കേതിക അടിമത്തത്തിൻ്റെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയുകയും കൗൺസലിങ് ഉൾപ്പെടെയുള്ള സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇത്തരം കമ്മിറ്റികളുടെ ചുമതല. ഡിജിറ്റൽ സാക്ഷരതയും ഓൺലൈൻ സുരക്ഷാ പാഠങ്ങളും പാഠ്യപദ്ധതികളും ഭാരമാക്കാനും കരട് നയത്തിൽ നിർദേശമുണ്ട്.
കുട്ടികളുടെ ഡിജിറ്റൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വലിയ പങ്കുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. അമിതമായ സ്ക്രീൻ ഉപയോഗം കണ്ടെത്താനും അത് നിയന്ത്രിക്കാനും അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. വീട്ടിൽ കുട്ടികൾക്കായി കൃത്യമായ സ്ക്രീൻ ടൈം പരിധികൾ നിശ്ചയിക്കാനും ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത സമയം ഉറപ്പാക്കാനും രക്ഷിതാക്കാൾക്ക് മാർഗനിർദേശം നൽകും. നേരത്തെ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കർണാടക സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Content Highlights: The Karnataka government has released draft guidelines for a digital detox scheme aimed at reducing excessive mobile internet use among children