നാനാത്വത്തിൽ ഏകത്വം എന്നതാണ് ഇന്ത്യയുടെ രാഷ്ട്രഭാഷ, അതാണ് നമ്മൾ മുന്നോട്ടുവെക്കുന്ന സന്ദേശം; കനിമൊഴി

സ്‌പെയിനിലെ ഇന്ത്യൻ പ്രവാസികളോട് സംസാരിക്കുകയായിരുന്നു കനിമൊഴി

മാഡ്രിഡ്: ഇന്ത്യയുടെ രാഷ്ട്രഭാഷ ഏതെന്ന ചോദ്യത്തിന് 'നാനാത്വത്തിൽ ഏകത്വം' എന്ന മനോഹരമായ മറുപടി നൽകി ഡിഎംകെ എംപി കനിമൊഴി. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ദൗത്യസംഘത്തിന്റെ ഭാഗമായി സ്‌പെയിനിൽ എത്തിയപ്പോഴായിരുന്നു ഒരു ചോദ്യത്തിന് കനിമൊഴി ഇത്തരത്തിൽ മറുപടി നൽകിയത്. രാഷ്ട്രഭാഷ, ഹിന്ദി എന്നീ വിഷയങ്ങളേപ്പറ്റി സദസ്സിൽ നിന്നൊരാൾ ചോദിച്ചപ്പോൾ 'ഇന്ത്യയുടെ രാഷ്ട്രഭാഷ നാനാത്വത്തിൽ ഏകത്വം എന്നത് മാത്രമാണെന്നും, അതാണ് ഈ സംഘം ലോകത്തിന് മുൻപാകെ വെക്കുന്ന സന്ദേശം' എന്നുമായിരുന്നു കനിമൊഴിയുടെ മറുപടി.

സ്‌പെയിനിലെ ഇന്ത്യൻ പ്രവാസികളോട് സംസാരിക്കുകയായിരുന്നു കനിമൊഴി. ദേശീയ വിദ്യാഭ്യാസ നയത്തിൽ കേന്ദ്രസർക്കാരുമായി ഡിഎംകെ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു കനിമൊഴിയുടെ ഈ മറുപടി.

പരിപാടിയിൽ രാജ്യത്തിന്റെ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ പ്രവാസികൾക്കുള്ള പങ്കിനെയും കനിമൊഴി അഭിനന്ദിച്ചു. ' സമാധാനത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ നിലപാടുകൾ എത്തരത്തിലായിരുന്നുവെന്ന് പ്രവാസികൾക്ക് ലോകത്തിനോട് എളുപ്പം പറയാൻ സാധിക്കും. നമ്മുടെ സ്വതന്ത്ര സമരം പോലും അഹിംസയിൽ ഊന്നിയുള്ളതായിരുന്നു. നിങ്ങൾക്ക് ആളുകളെ സ്വാധീനിക്കാനാകും' കനിമൊഴി പറഞ്ഞു.

ഒരുപാട് കാര്യങ്ങൾ നമുക്ക് രാജ്യത്തിനായി ചെയ്യാനുണ്ടെന്നും അത് നമ്മൾ ചെയ്യുമെന്നും കനിമൊഴി പറഞ്ഞു. എന്നാൽ നമ്മൾ വഴിതിരിഞ്ഞുപോകുകയാണ്. നമുക്ക് ഭീകരവാദത്തെ നേരിടേണ്ടിവരുന്നു. അത് തീർത്തും അനാവശ്യമാണെന്നും കനിമൊഴി പറഞ്ഞു. കശ്മീർ സുരക്ഷിതമായിരിക്കുമെന്നും ഇന്ത്യ ഏറ്റവും സുരക്ഷിതമായ രാജ്യമാണെന്നും കനിമൊഴി കൂട്ടിച്ചേർത്തു.

സമാജ്‌വാദി പാർട്ടി എംപി രാജീവ് കുമാർ റായ്, ബിജെപി എംപി ബ്രിജേഷ് ചൗട്ട, ആം ആദ്മി എംപി അശോക് മിട്ടൽ, ആർജെഡി എംപി പ്രേം ചന്ദ് ഗുപ്ത, മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ മഞ്ജീവ്‌ സിങ് പുരി എന്നിവരാണ് കനിമൊഴി നയിക്കുന്ന സംഘത്തിലുള്ളത്. സ്പെയിനാണ് സംഘം സന്ദർശിക്കുന്ന അവസാനത്തെ രാജ്യം.

Content Highlights: Kanimozhis reply to indias national language as Unity in Diversity

To advertise here,contact us