അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ല; KPCC അധ്യക്ഷ ചർച്ചകൾക്കിടെ പ്രഖ്യാപനവുമായി കൊടിക്കുന്നിൽ

എത്രയും വേഗം പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ്

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ ചര്‍ച്ചകള്‍ സജീവമായിരിക്കെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കൊടിക്കുന്നില്‍ സുരേഷ് എംപി. 10 തവണ മത്സരിച്ചു. ഇനി മത്സരിക്കാന്‍ ഇല്ലെന്ന് എല്ലാവരെയും അറിയിച്ചു. കഴിഞ്ഞ തവണയും മത്സരിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്ന നിലപാട് അംഗീകരിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.

എത്രയും വേഗം പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. പുതിയ കെപിസിസി അധ്യക്ഷനെ വേണം എന്നാണ് പൊതുവികാരം. എംപിമാര്‍ പിസിസി അധ്യക്ഷന്‍ ആകുന്നത് പുതിയ കാര്യമല്ല. എംപിമാരെയും എംഎല്‍എമാരെയും അധ്യക്ഷന്‍ ആക്കരുതെന്ന കീഴ്‌വഴക്കമില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു.

കെപിസിസി അധ്യക്ഷ നിയമനം വൈകരുതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ന് നടന്ന രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. തീരുമാനം വൈകില്ലെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയതായാണ് വിവരം.

പത്ത് ജന്‍പഥിലായിരുന്നു രാഹുലും വി ഡി സതീശനും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി കേരള ഹൗസിലേക്ക് മടങ്ങി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെയായിരുന്നു മടക്കം.

Content Highlights: Amid active discussions over the KPCC president appointment, MP Kodikunnil Suresh has said he will not contest the next Lok Sabha election.

To advertise here,contact us