തൃശൂരില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; എട്ട് പേർക്ക് ദാരുണാന്ത്യം

മരിച്ചവരില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. വാഹനത്തിന്റെ ഡ്രൈവറും മരിച്ചു

തൃശൂര്‍: കയ്പമംഗലത്ത് കാര്‍ ചരക്ക് ലോറിയില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. നിര്‍മ്മാണം നടക്കുന്ന ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലാണ് കാര്‍ ഇടിച്ചത്. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ രാത്രി 12 മണിയോടെയായിരുന്നു അപകടം.

ഡിണ്ടിഗലില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാറില്‍ ഉണ്ടായിരുന്നത്. സേലം സ്വദേശി വിശ്വം (20), ഡിണ്ടികല്‍ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ഡിണ്ടികല്‍ സ്വദേശി യുവസഞ്ജിത് (20) എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. എല്ലാവരും പി എസ് എന്‍ എ എഞ്ചിനീറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്.

അപകടത്തിന് കാരണം ദേശീയ പാത അതോറ്റിയുടെ വീഴ്ചയെന്നാണ് ഉയരുന്ന ആരോപണം. കൃത്യമായ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ലെന്നതും അനധികൃതമായി ലോറി പാര്‍ക്ക് ചെയ്തതുമാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ലോറി നിര്‍ത്തിയിരുന്നത് അലക്ഷ്യമായെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമിത വേഗതയിൽ എത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചുകറിയതായി സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ദേശീയ പാതയുടെ സ്പീഡ് ട്രാക്കിലായിരുന്നു ലോറി നിര്‍ത്തിയിരുന്നത്. വാഹനം വിഴിതിരിച്ചു വിടുന്ന സ്ഥലത്ത് കൃത്യമായ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലായിരുന്നു എന്നതും ഗുരുതര അനാസ്ഥയാണ്.

മരിച്ച വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്‌മോര്‍ട്ടം രാവിലെ ഒമ്പത് മണിയോടെ ആരംഭിക്കുമെന്നാണ് മെഡിക്കല്‍ കൊളജ് സൂപ്രണ്ട് അറിയിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായാല്‍ ആകും പോസ്റ്റ്‌മോര്‍ട്ടം തുടങ്ങുക.

Content Highlights: A car crashed into a parked lorry in Thrissur, resulting in the tragic deaths of eight people in a major road accident.

To advertise here,contact us