'ടി കെ ഗോവിന്ദൻ തളിപ്പറമ്പിന്റെ ബ്രൂട്ടസ്, ഈ വഞ്ചന തളിപ്പറമ്പ് മറക്കില്ല'; കടുത്ത വിമർശനവുമായി കെ കെ രാഗേഷ്

ടി കെ ഗോവിന്ദനെതിരെ അടിയന്തരാവസ്ഥാ കാലത്ത് ഒരു കേസും ഉണ്ടായിരുന്നില്ലെന്നും ഏതെങ്കിലും നേതാക്കള്‍ക്കെതിരെ കേസ് ഇല്ലാതിരിക്കുമോയെന്നും കെ കെ രാഗേഷ് ചോദിച്ചു

കണ്ണൂര്‍: തളിപ്പറമ്പ് എംഎല്‍എ ടി കെ ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ടി കെ ഗോവിന്ദന്‍ തളിപ്പറമ്പിന്റെ ബ്രൂട്ടസാണെന്ന് കെ കെ രാഗേഷ് വിമർശിച്ചു. തന്നെ എന്താണ് സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കാത്തത് എന്നാണ് ടി കെ ഗോവിന്ദന്‍ ചോദിച്ചതെന്നും അദ്ദേഹം വര്‍ഗ വഞ്ചകനാണെന്നും കെ കെ രാഗേഷ് കുറ്റപ്പെടുത്തി.

'ഞാന്‍ വലിയ വിപ്ലവകാരിയാണ് എന്ന് പറഞ്ഞ് നടന്ന ആളാണ് ഗോവിന്ദന്‍. എനിക്കെന്ത് തന്നു പാര്‍ട്ടി എന്നാണ് ഗോവിന്ദന്‍ ചോദിക്കുന്നത്. ടി കെ ഗോവിന്ദനെതിരെ അടിയന്തരാവസ്ഥാ കാലത്ത് ഒരു കേസും ഉണ്ടായിരുന്നില്ല. ഏതെങ്കിലും നേതാക്കള്‍ക്കെതിരെ കേസ് ഇല്ലാതിരിക്കുമോ. ഇത് എന്ത് നേതാവാണ്', കെ കെ രാഗേഷ് പരിഹസിച്ചു. വെറും അധ്യാപകനായ ഗോവിന്ദനെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാക്കിയത് പാര്‍ട്ടിയാണെന്നും എതിരാളികളുടെ കുത്ത് സഹിക്കാമെന്നും വര്‍ഗ വഞ്ചകന്‍ എന്നല്ലാതെ ടി കെ ഗോവിന്ദനെ വേറെ എന്ത് പേര് വിളിക്കുമെന്നും കെ കെ രാഗേഷ് ചോദിച്ചു.

'ഡോക്ടറേറ്റ് കിട്ടിയിട്ടാണോ നിങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ആയത്. എംബിഎകാരന്‍ ആയതുകൊണ്ടാണോ നിങ്ങള്‍ ഹാന്‍ഡ്വീവ് ചെയര്‍മാന്‍ ആയത്. സ്ഥാനങ്ങള്‍ തന്നത് പാര്‍ട്ടി അല്ലെ. തളിപ്പറമ്പില്‍ കൂട്ടത്തില്‍ നിന്ന് ഒരു കുത്താണ് ഉണ്ടായത്. നേരത്തെ ചര്‍ച്ച ചെയ്ത് ഡീല്‍ ഉണ്ടാക്കി. അതും മനസ്സില്‍ വെച്ചാണ് ജില്ലാ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. പാര്‍ട്ടിയുടെ കൂടെ നിന്ന് നെഞ്ചില്‍ കഠാര വച്ച് കുത്തിയ ആളാണ്. ഈ വഞ്ചന തളിപ്പറമ്പ് ഒരിക്കലും മറക്കില്ല', കെ കെ രാഗേഷ് പറഞ്ഞു.

തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോരായ്മ സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്‌ഐആര്‍ പ്രകാരം ഏറ്റവും അധികം വോട്ട് വര്‍ധിച്ചത് തളിപ്പറമ്പിലാണ്. മുസ്‌ലിം ലീഗിന്റെ കേന്ദ്രത്തിലാണ് വോട്ട് കൂടിയത്. ശക്തമായ മത്സരം കാഴ്ച വെക്കുന്ന സ്ഥാനാര്‍ത്ഥിയെ ഇവിടെ നിര്‍ത്തണമായിരുന്നുവെന്നും അതില്‍ വീഴ്ച പറ്റിയെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞു. അത് തുറന്നു പറയുന്നതില്‍ ഒരു മടിയുമില്ലെന്നും കെ കെ രാഗേഷ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി രാഗേഷ് രംഗത്തെത്തിയിരുന്നു. പയ്യന്നൂരില്‍ ബിജെപിക്ക് പതിനായിരത്തിലേറെ വോട്ട് കുറഞ്ഞുവെന്നും അത് ലഭിച്ചത് വി കുഞ്ഞികൃഷ്ണനാണെന്നും കെ കെ രാഗേഷ് പറഞ്ഞിരുന്നു. വി കുഞ്ഞികൃഷ്ണന്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയില്ലേയെന്നും കെ കെ രാഗേഷ് ചോദിച്ചു. ധനരാജിന്റെ പേരിലുള്ള ഫണ്ട് വെട്ടിച്ചു എന്ന പേരും പറഞ്ഞ് വി കുഞ്ഞികൃഷ്ണന്‍ നുണ പ്രചരിപ്പിച്ചുവെന്നും രാഗേഷ് കുറ്റപ്പെടുത്തി. ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കാല താമസം വന്നു എന്നത് ശരിയാണ്. തെറ്റ് തങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഫണ്ടുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും ആരും വെട്ടിച്ചിട്ടില്ല. രക്തസാക്ഷി ഫണ്ട് മോഷ്ടിക്കുന്ന ആളായി മധുസൂദനനെ കുഞ്ഞികൃഷ്ണന്‍ ചിത്രീകരിച്ചു. ധനരാജിനെ കൊന്നവരുമായി ഡീലുണ്ടാക്കി. ധനരാജിന്റെ പേര് ഇനി കുഞ്ഞികൃഷ്ണന്‍ ഉച്ചരിക്കരുതെന്നും രാഗേഷ് ആഞ്ഞടിച്ചു.

Content Highlights: CPI(M) Kannur district secretary K K Ragesh criticised Taliparamba MLA T K Govindan. The remarks have sparked discussions over internal political developments within the party

To advertise here,contact us