ചില്ലറ നല്‍കിയില്ല; പാലക്കാട് തോട്ടം തൊഴിലാളിയായ സ്ത്രീയെ KSRTC ബസില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി

നെല്ലിയാമ്പതിയിലെ പുലയന്‍പാറ മേഖലയില്‍ നിന്നും നെന്മാറയിലേക്ക് പോകാനാണ് അമുത ബസില്‍ കയറിയത്

പാലക്കാട്: ചില്ലറ നല്‍കിയില്ലെന്ന കാരണത്താൽ തോട്ടം തൊഴിലാളിയായ സ്ത്രീയ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. പാലക്കാട് - നെല്ലിയാമ്പതി റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് തമിഴ്‌നാട് സ്വദേശി അമുതയെ ഇറക്കി വിട്ടത്. പുതിയതായി ആരംഭിച്ച സര്‍വീസാണിത്. നാല്‍പത്തിമൂന്ന് രൂപ ടിക്കറ്റിന് അഞ്ഞൂറ് രൂപ നല്‍കിയെന്ന് പറഞ്ഞാണ് നെല്ലിയാമ്പതി വില്ലേജ് ഓഫീസിന് സമീപത്ത് അമുതയെ ഇറക്കി വിട്ടത്.

നെല്ലിയാമ്പതിയിലെ പുലയന്‍പാറ മേഖലയില്‍ നിന്നും നെന്മാറയിലേക്ക് പോകാനാണ് അമുത ബസില്‍ കയറിയത്. വില്ലേജ് ഓഫീസിന് സമീപം ഇറക്കി വിട്ടതിനെ തുടർന്ന് അമുത പരിസരത്ത് തന്നെ തുടര്‍ന്നു. പിന്നാലെ നാട്ടുകാര്‍ അവരോട് കാര്യങ്ങള്‍ തിരക്കുകയായിരുന്നു. പിന്നീട് പ്രദേശവാസികൾ ചേര്‍ന്ന് മറ്റൊരു ബസില്‍ ഇവര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കി നല്‍കുകയായിരുന്നു. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlights: A plantation worker in Palakkad was reportedly asked to get off a KSRTC bus after being unable to provide the required change. The incident has drawn attention to the treatment of passengers on public transport and the handling of cash payments on KSRTC buses

To advertise here,contact us