ഓണക്കാലത്ത് വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും തടയാനായി, ശബരിമല സീസണിലും ഇടപെടും: മന്ത്രി ടി സിദ്ദിഖ്

നാട്ടില്‍ ഉത്പാദിപ്പിച്ച വിളകള്‍ വില്‍പന നടത്തിയത് ഓണക്കാലത്ത് നേട്ടമായി

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയാനായെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്. കൃത്രിമ വിലക്കയറ്റത്തെ സര്‍ക്കാര്‍ നിയന്ത്രിച്ചതായും ശബരിമല സീസണിലും ഈ വിഷയത്തില്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. 2000 ഓണചന്തകളാണ് കൃഷി വകുപ്പ് വിജയകരമായി സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

നാട്ടില്‍ ഉത്പാദിപ്പിച്ച വിളകള്‍ വില്‍പന നടത്തിയത് ഓണക്കാലത്ത് നേട്ടമായി. കര്‍ഷകര്‍ നല്‍കിയ ഉത്പന്നങ്ങളുടെ തുക പൂര്‍ണമായും അക്കൗണ്ടില്‍ നല്‍കി. 14.25 കോടി രൂപയുടെ ഉത്പന്നങ്ങള്‍ ശേഖരിച്ചതില്‍ നിന്ന് 14212 കര്‍ഷകര്‍ക്ക് ഗുണം ലഭിച്ചു. അക്കൗണ്ട് വിവരങ്ങള്‍ കൃത്യമല്ലാത്തതിനാല്‍ 3.09 ലക്ഷം രൂപ 202 കര്‍ഷകര്‍ക്ക് ഇനി നല്‍കാനുണ്ട്. അത് ഉടന്‍ കൈമാറുമെന്നും കൃഷി മന്ത്രി പറഞ്ഞു.

സീസണ്‍ സമയത്ത് കച്ചവടക്കാരും ഇടനിലകാരും വില ഉയര്‍ത്തുകയാണെന്ന് മന്ത്രി ആരോപിച്ചു. എന്നാല്‍ സര്‍ക്കാര്‍ അത് തടഞ്ഞ് കൃത്രിമ വിലക്കയറ്റത്തെ നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ വന്നതിന് ശേഷം 1051.34 കോടി രൂപ നെല്‍ കര്‍ഷകര്‍ക്ക് നല്‍കി. വില കൃത്യമായി നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിനായെന്നും മന്ത്രി വ്യക്തമാക്കി. ബാക്കി തുക ഒരാഴ്ചയ്ക്കുളളില്‍ നല്‍കും. കൃഷി വകുപ്പിന്റെ ഫാമുകളില്‍ ആവശ്യമെങ്കില്‍ പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മോഡല്‍ നടപ്പാക്കും. ഫാം ടൂറിസം സാധ്യത പ്രയോജനപ്പെടുത്താനും സര്‍ക്കാരിന് ആലോചനയെന്ന് മന്ത്രി പറഞ്ഞു.

Content Highlights: Kerala Agriculture Minister T Siddique said the government controlled price rise and hoarding during Onam by organising 2,000 Onam markets. Over 14,000 farmers benefited from the sale of locally produced crops

To advertise here,contact us