കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഡിവൈഎഫ്‌ഐ നേതാവ് അമലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. ഡിവൈഎഫ്‌ഐ നേതാവ് അമലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. റെഡ് ബറ്റാലിയന്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അമല്‍ പ്രചരിപ്പിച്ചു എന്നാണ് എസ്‌ഐടി കണ്ടെത്തൽ. ഡിവൈഎഫ്‌ഐ വടകര ടൗണ്‍ മേഖലാ ബ്ലോക്ക് കമ്മിറ്റി അംഗവും കണ്ണങ്കുഴി ബ്രാഞ്ച് അംഗവുമാണ് അമല്‍. അന്വേഷണസംഘം നേരത്തെ അമലിനെ ചോദ്യം ചെയ്തിരുന്നു.

കേസില്‍ പ്രതി ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന എസ്‌ഐടി ഹര്‍ജി കോടതി തള്ളിയിരുന്നു. വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. സെഷന്‍സ് കോടതിയുടെ ജാമ്യ വ്യവസ്ഥ ജിതിന്‍ ഭാസ്‌കര്‍ ലംഘിച്ചു എന്നായിരുന്നു എസ്ഐടി വാദം. ജിതിന്‍ ഭാസ്‌കര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ സിപിഐഎം നേതൃത്വത്തില്‍ പ്രകടനം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസില്‍ ജിതിന്‍ ഭാസ്‌കറും പ്രതിയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.

അതിനിടെ കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കഴിഞ്ഞ ദിവസം കോടതി മുന്‍കൂര്‍ജാമ്യം നല്‍കിയിരുന്നു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടേക്കാമെന്ന നിഗമനത്തിലാണ് റിബേഷ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍ റിബേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു.

കാഫിര്‍ പരാമര്‍ശമടങ്ങിയ സ്‌ക്രീന്‍ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണെന്ന ആരോപണവുമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു. ആറങ്ങോട്ട് എംഎല്‍പി സ്‌കൂള്‍ അധ്യാപകനായ റിബേഷുള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും കാസിം ആരോപിച്ചിരുന്നു.

Content Highlights: kafir screenshot case dyfi leader amal arrested

To advertise here,contact us