നിയമസഭാ തെരഞ്ഞെടുപ്പ്:സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ച; പാർട്ടി ആഴത്തിൽ തിരുത്തൽ നടത്തും:M A ബേബി

തിരുത്തല്‍ നടപടികള്‍ എങ്ങനെ വേണം എന്ന് കേരളത്തില്‍ വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കുമെന്നും എം എ ബേബി പറഞ്ഞു

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചതായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇക്കാര്യത്തില്‍ പാര്‍ട്ടി ആഴത്തില്‍ തിരുത്തല്‍ നടത്തും. തിരുത്തല്‍ നടപടികള്‍ എങ്ങനെ വേണം എന്ന് കേരളത്തില്‍ വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കുമെന്നും എം എ ബേബി പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം എ ബേബി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വീഴ്ച സംബന്ധിച്ച് ഏതെങ്കിലും ഒരു മണ്ഡലത്തിന്റെ കാര്യം പറയാന്‍ കഴിയില്ല. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. വ്യക്തികള്‍ക്ക് ആണോ വീഴ്ച എന്ന് ചോദിച്ചാല്‍, വ്യക്തികള്‍ ചേര്‍ന്ന പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചു എന്ന് പറയാം. ഓരോ അംഗത്തിനും വീഴ്ച വന്നു. പാര്‍ട്ടിക്ക് പല തലത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായി. ഏതെങ്കിലും വ്യക്തി എന്നല്ലെന്നും എം എ ബേബി പറഞ്ഞു.

തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടും എം എ ബേബി പ്രതികരിച്ചു. സിപിഐഎമ്മില്‍ നിന്ന് ജനം കൂടുതല്‍ ധാര്‍മ്മികത ആവശ്യപ്പെടുന്നുണ്ട് എന്നായിരുന്നു എം എ ബേബി പറഞ്ഞത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായി. തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകും. പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചു. വിവാഹം കഴിഞ്ഞാല്‍ എല്ലാവര്‍ക്കും പങ്കാളികള്‍ ഉണ്ടാകുമെന്നും അവര്‍ ആ ബന്ധത്തിന്റ പേരിലും അറിയപ്പെടുകയാണെന്നും എം എ ബേബി പറഞ്ഞു. പ്രചാരണം നയിച്ച ആളുകള്‍ക്ക് തെറ്റുപറ്റി എന്ന് സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഇല്ല. മറ്റ് കാര്യങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതാണെന്നും എം എ ബേബി പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയം നേതാക്കന്മാരുടെ പെരുമാറ്റത്തില്‍ പ്രശ്‌നമുണ്ടായെന്നും എം എ ബേബി ചൂണ്ടിക്കാട്ടി. നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ചിലരുടെ പെരുമാറ്റമല്ല. പാര്‍ട്ടിയില്‍ പെരുമാറ്റത്തില്‍ അടിമുടി മാറ്റം വേണം. ഇക്കാര്യം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജനങ്ങളോടുള്ള വിനയം, കേള്‍ക്കാനുള്ള മനസ് എന്നിവ വേണമെന്നും എം എ ബേബി പറഞ്ഞു. സംസ്ഥാനത്തെ കാര്യങ്ങള്‍ വിശാല സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. വിശാല സംസ്ഥാന സമിതി സെപ്റ്റംബറില്‍ ചേരുമെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

Content Highlights- CPIM leader M A Baby said the party will undertake deep corrections after reviewing shortcomings in candidate selection and election campaigning during the Assembly election

To advertise here,contact us