തിരുവനന്തപുരം: പൊന്മുടി പാതയില്‍ ഭീതി ഉയര്‍ത്തി കെഎസ്ആര്‍ടിസി 'പ്രിയദര്‍ശിനി' ബസ് സര്‍വീസുകള്‍. 22 കൊടുംവളവുകളുള്ള പാതയില്‍ അനിയന്ത്രിതമായ തിരക്കും അമിതഭാരവുമാണ് വന്‍ സുരക്ഷാ ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസം ബ്രേക്ക് നഷ്ടപ്പെട്ട നെയ്യാറ്റിന്‍കര ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ്, ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.
അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. അമിതഭാരം കാരണം ഹെയര്‍പിന്‍ വളവുകളില്‍ നിയന്ത്രണം നഷ്ടമാകാന്‍ സാധ്യതയേറെയാണ്. അമിത തിരക്ക് നിയന്ത്രിക്കാനാകാതെ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നിസ്സഹായാവസ്ഥയിലാണ്. ബസുകളില്‍ കയറ്റാവുന്ന യാത്രക്കാരുടെ പരിധി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടല്‍ നടത്തേണ്ടതുണ്ട്.
കഴിഞ്ഞ ദിവസമാണ് പൊന്മുടിയിൽ പ്രിയദർശിനി കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വൈകിട്ട് 5 മണിക്ക് ശേഷമായിരുന്നു അപകടം.
പൊന്മുടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് ആറാം വളവിലെ കോൺക്രീറ്റ് ഭിത്തിയിലിടിപ്പിച്ച് ഡ്രൈവർ നിർത്തുകയായിരുന്നു. വളവിലെ കുഴിയിലേക്ക് മറിയുമായിരുന്ന ബസാണ് ഡ്രൈവർ ഭിത്തിയിലിടിച്ച് നിർത്തിയത്.
ഡ്രൈവറുടെ മനസാന്നിധ്യം കാരണം വൻ ദുരന്തമാണ് ഒഴിവായത്. അപകട സമയത്ത് കെഎസ്ആർടിസി ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് പൊന്മുടിയിലേക്ക് ആദ്യത്തെ സർവീസ് നടത്തിയ പ്രിയദർശനി ബസ് ആണ് അപകടത്തിൽപ്പെട്ടത്.
Content Highlights: ponmudi hill road ksrtc safety concerns