കണ്ണൂര്‍: കെഎസ്ആര്‍ടിസി ബദല്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുടങ്ങി. നേരത്തേ രണ്ട് ഘട്ടങ്ങളായായിരുന്നു ശമ്പളം നല്‍കിയിരുന്നത്. മാസത്തില്‍ പതിനഞ്ച് വരെ ആദ്യ ഗഡുവും ശേഷം അടുത്ത ഗഡുവുമായിരുന്നു നല്‍കിയിരുന്നത്. ജൂണ്‍ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി സാമ്പത്തിക ബാധ്യതയുണ്ടാക്കുമോയെന്നാണ് തൊഴിലാളികളുടെ ആശങ്ക.
ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും അടക്കം കെഎസ്ആര്‍ടിസിയില്‍ മൂവായിരത്തോളം ബദല്‍ ജീവനക്കാരാണുള്ളത്. ഇത്തരത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്. സാമ്പത്തിക ബാധ്യത മൂലം ശമ്പളം പിടിച്ചുവെച്ചിരിക്കുകയാണോ എന്നാണ് ജീവനക്കാര്‍ക്കിടയിലെ സംശയം. സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാത്തതാണോ കാരണമെന്നും ഇവര്‍ ചോദിക്കുന്നു. ശമ്പളം വൈകുന്നത് സംബന്ധിച്ച് കെഎസ്ആർടിസി അധികൃതര്‍ ജീവനക്കാര്‍ക്ക് കൃത്യമായ മറുപടി നല്‍കിയിട്ടില്ല.
അതേസമയം, ജീവനക്കാര്‍ക്ക് ശമ്പളം ഉടന്‍ ലഭ്യമാക്കുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കിയ വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സാങ്കേതിക പ്രശ്‌നം മാത്രമാണുള്ളതെന്നും അധികൃതര്‍ വിശദീകരിച്ചു. പ്രിയദര്‍ശിനി പദ്ധതി കെഎസ്ആര്‍ടിസിക്ക് വലിയ രീതിയില്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് നേരത്തേ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദിവസം രണ്ട് കോടി രൂപ നഷ്ടമുണ്ടെന്നായിരുന്നു ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞത്. ഇതിനിടെയാണ് ബദല്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയെന്നുള്ള വിവരവും പുറത്തുവരുന്നത്.
Content Highlights- KSRTC employees are facing concerns over delayed salary payments. Questions have been raised about whether the Priyadarshini scheme has any connection with the financial situation.