യൂണിയൻ പരിപാടികളിൽ പങ്കെടുത്തതായി വ്യാജ അറ്റൻഡൻസ്; KSU സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് പരാതി

വ്യാജ അറ്റന്‍ഡന്‍സ് ലഭ്യമാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായാണ് എസ്എഫ്ഐയുടെ ആക്ഷേപം

തിരുവനന്തപുരം: തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ കെഎസ്‌യു സ്ഥാനാര്‍ത്ഥികള്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതായി പരാതി. വ്യാജ അറ്റന്‍ഡന്‍സ് ലഭ്യമാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായാണ് എസ്എഫ്ഐയുടെ ആക്ഷേപം. വീട്ടില്‍ പോയ ദിവസങ്ങളില്‍ യൂണിയന്‍ പരിപാടികളില്‍ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാണിച്ച് രേഖയുണ്ടാക്കിയെന്നും ആരോപണമുണ്ട്.

ഹാജരില്‍ തിരിമറി കാണിച്ച മൂന്ന് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രിക തള്ളണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ഏകദേശം 30-40% ഹാജര്‍ ഉണ്ടെന്നാണ് കെഎസ്‌യു അംഗങ്ങളായ മുഹമ്മദ് മന്‍സൂറും നിഖില്‍ കൃഷ്ണനും അവകാശപ്പെടുന്നതെന്ന് എസ്എഫ്ഐ ആരോപിക്കുന്നു. ഹാജര്‍ രേഖപ്പെടുത്തിയ ദിവസങ്ങളില്‍ യൂണിയന്‍ പരിപാടികളൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ വീട്ടിലേക്ക് പോയ അവധി ദിവസങ്ങളായിരുന്നുവെന്നും എസ്എഫ്‌ഐ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

അവരുടെ പ്രസ്താവന ശരിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെടണമെന്നും തെറ്റായ അവകാശവാദം ഉന്നയിച്ചതിനടക്കം കര്‍ശന നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി മാത്രം ഇത്തരം തെറ്റായ പ്രവണതകള്‍ ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

ഹാജര്‍ അംഗീകരിച്ച കോളേജ് ഉദ്യോഗസ്ഥനോട് പ്രിന്‍സിപ്പല്‍ വിശദീകരണം തേടി. എസ്എഫ്‌ഐ ആരോപണം അടിസ്ഥാനരഹിതമാണെന്നും പരിപാടികളില്‍ പങ്കെടുത്തവര്‍ക്കാണ് ഹാജര്‍ ലഭ്യമാക്കിയതെന്നും കെഎസ്‌യു പ്രതികരിച്ചു.

Content Highlights: Complaints have been raised alleging that KSU candidates are attempting to manipulate the student union elections at the Thiruvananthapuram Homeopathic Medical College

To advertise here,contact us