ഓപ്പറേഷന്‍ തൂഫാന്‍; ഇന്ന് അറസ്റ്റിലായത് 137 പേര്‍, 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഇന്ന് പിടിച്ചെടുത്തത് 30 ലക്ഷം രൂപയോളം മാര്‍ക്കറ്റ് വില ഉളള എംഡിഎംഎയാണെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാനില്‍ ഇന്ന് നടന്നത് വ്യാപക തിരച്ചില്‍. 137 പേരാണ് അറസ്റ്റിലായത്. 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 500 ഗ്രാം എംഡിഎംഎ പിടിക്കാന്‍ കഴിഞ്ഞു. കൊച്ചി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് വാണിജ്യ അളവിലാണ് ലഹരി പിടിച്ചത്. അന്തര്‍ സംസ്ഥാന തലത്തിലും നടപടികളുണ്ടാകുമെന്നും അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

'പലപ്പോഴും പ്രധാന കണ്ണികളെ പിടികൂടാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത്തവണ അത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ കഴിയും എന്നാണ് പ്രതീക്ഷ. എംഡിഎംഎ പ്രധാനമായും എത്തുന്നത് ബാംഗ്ലൂരില്‍ നിന്നാണ്. നിലവില്‍ പിടിച്ചെടുത്ത എംഡിഎംഎ തന്നെ 30 ലക്ഷം രൂപയോളം മാര്‍ക്കറ്റ് വില ഉളളതാണ്' റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പൊലീസുകാരുടെ സ്ഥലംമാറ്റം സംബന്ധിച്ച നടപടികള്‍ കഴിയുന്നത്ര വേഗം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ജില്ലയില്‍ കരിപ്പൂരിലും തിരൂരുമാണ് ലഹരിവേട്ട നടന്നത്. കരിപ്പൂരില്‍ വീട്ടില്‍ നിന്നും 16 ഗ്രാം എംഡിഎംഎ പിടികൂടി. കരിപ്പൂര്‍ അറഫാ വില്ലയില്‍ അസ്ഫാക്ക്(28) ആണ് പിടിയിലായത്. തിരൂര്‍ ആശാന്‍ പടി, പടിഞ്ഞാറക്കര, അഴിമുഖം എന്നിവിടങ്ങളിലാണ് തിരൂര്‍ പൊലീസ് വ്യാപകമായ ലഹരിവേട്ട നടത്തിയത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യാന്‍ വെച്ചിരുന്ന അഞ്ഞൂറിലധികം ഹാന്‍സ് പാക്കറ്റുകളാണ് പിടികൂടിയത്.

Content Highlights: Operation Toofan; 137 people arrested today, 104 cases registered

To advertise here,contact us