'ദളിത് വിദ്യാര്‍ത്ഥികൾ കൂടുതൽ പഠിക്കുന്ന സ്കൂളിൽ BJP MLA കാണിച്ചത് വിവേചനം,മാപ്പ് പറയണം'; V മുരളീധരനെതിരെ SFI

പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി വി മുരളീധരന്റെ നടപടി മൗനം പാലിച്ച് നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തതെന്നും വിമര്‍ശനം

കണ്ണൂര്‍: ബിജെപി നേതാവ് വി മുരളീധരന്‍ എംഎല്‍എയ്‌ക്കെതിരെ എസ്എഫ്‌ഐ. തിരുവനന്തപുരം അംബേദ്കര്‍ മെമ്മോറിയല്‍ സ്‌കൂളിലെ പ്രവേശനോത്സവത്തിലെ വി മുരളീധരന്റെ സമീപനം കേരളത്തിന് അപമാനമെന്ന് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിറക്കി. പ്രവേശനോത്സവത്തിന്റെ ഭാഗമായി വി മുരളീധരന്‍ സ്വീകരിച്ച സമീപനവും മനോഭാവവും സാക്ഷര കേരളത്തിന് അപമാനകരമാണെന്ന് എസ്എഫ്‌ഐ പറഞ്ഞു.

'ദളിത് വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിക്കുന്ന സ്‌കൂളില്‍ വി മുരളീധരന്‍ കാണിച്ചത് തീര്‍ത്തും വിവേചനപരമായ പെരുമാറ്റമാണ്. പ്രവേശനോത്സവത്തിന് എത്തിയ വിദ്യാര്‍ഥികളുടെ കയ്യില്‍ മിഠായി കൊടുക്കുന്നതിന് പകരം ഡെസ്‌കിന് മുകളില്‍ വിതറുകയാണ് ബിജെപി എംഎല്‍എ വി മുരളീധരന്‍ ചെയ്തത്. രാജ്യത്ത് ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും ആശയം തന്നെയാണ് ബിജെപി കേരളത്തിനകത്തും പരത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ആ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരുന്ന കേരളത്തിന്റെ പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി വി മുരളീധരന്റെ നടപടി മൗനം പാലിച്ച് നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തത്', പ്രസ്താവനയില്‍ പറയുന്നു.

ബിജെപി വിഭാവനം ചെയ്യുന്ന സവര്‍ണ്ണാധിപത്യ ബോധത്തില്‍ ഊന്നിയ ഹിന്ദുത്വ രാഷ്ട്ര സങ്കല്‍പ്പത്തില്‍ ദളിതരുടെ സ്ഥാനം എന്താണെന്നതിന്റെ പ്രതിഫലനമാണ് വി മുരളീധരന്റെ പ്രവൃത്തിയിലൂടെ തിരുവനന്തപുരത്ത് നാം കണ്ടതെന്ന് എസ്എഫ്‌ഐ കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസപരമായി ഏറെ മുന്നോട്ട് പോയ സമൂഹമാണ് കേരളം. പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളിലൂടെയും നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും കേരളം നേടിയെടുത്ത നേട്ടങ്ങളെ ഇല്ലായ്മ ചെയ്യാന്‍ അനുവദിക്കില്ല. തിരുവനന്തപുരം അംബേദ്കര്‍ മെമ്മോറിയല്‍ സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച എംഎല്‍എ വി മുരളീധരന്‍ കേരള സമൂഹത്തോട് മാപ്പ് പറയണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

വി മുരളീധരന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിഠായി വിതരണം ചെയ്യുന്നതിന്റെ വീഡിയോ വിവാദമായിരുന്നു. മിഠായി വിദ്യാര്‍ത്ഥികളുടെ കയ്യില്‍ കൊടുക്കാതെ ഡസ്‌കില്‍ ഇട്ടുനല്‍കുന്നതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസമാണ് മിഠായി വിതരണത്തിന്റെ വീഡിയോ പുറത്തുവന്നത്. മന്ത്രി എ തുളസിയെയും വീഡിയോയില്‍ കാണാം. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് മുരളീധരന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ജന്മിത്ത മനോഭാവമാണിതെന്നുമായിരുന്നു മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിമര്‍ശിച്ചത്.

എന്നാല്‍ വീഡിയോ വിവാദമായതോടെ വിശദീകരണവുമായി വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. വേഗത്തില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് മേശതോറും മിഠായി ഒന്നിച്ചുനല്‍കിയതെന്നാണ് മുരളീധരന്‍ പ്രതികരിച്ചത്. മിഠായി വിതരണം ചെയ്യാന്‍ മറ്റാരും ഏല്‍പ്പിച്ചതല്ല. വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി കൊടുക്കാന്‍ നിന്നാല്‍ മന്ത്രിയടക്കം മറ്റുള്ളവര്‍ പിന്നെയും കാത്തു നില്‍ക്കേണ്ടി വരും. കുട്ടികള്‍ക്ക് വാങ്ങിയ മിഠായി അവര്‍ക്ക് കൊടുക്കണമല്ലോയെന്നുമായിരുന്നു പ്രതികരണം.

Content Highlights: SFI has launched a protest against BJP leader and MLA V Muraleedharan

To advertise here,contact us