മുനമ്പത്ത് രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ സംഘപരിവാർ ശ്രമിച്ചു, LDF സർക്കാരതിന് കുടപിടിച്ചു: മുഖ്യമന്ത്രി

ഡല്‍ഹി കേരളഹൗസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ന്യൂഡല്‍ഹി: മുനമ്പത്തുള്ള പാവപ്പെട്ട മനുഷ്യരെ ഇറക്കി വിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്നുംസര്‍ക്കാര്‍ അവരെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. വഖഫ് ബോര്‍ഡ് അവസാന സമയം എന്തിന് ഉമ്മീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാറിന്റെ ശ്രമം ഉണ്ടായി. അതിന് കുടപിടിക്കുന്ന നീക്കമാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നും ഉണ്ടായതെന്നും സതീശന്‍ ആരോപിച്ചു.

ഡല്‍ഹി കേരളഹൗസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും വിശദമായ ചര്‍ച്ച നടന്നു. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലൂടെ കടന്നു പോകുന്ന കാലമാണ്. കേന്ദ്ര-സംസ്ഥാന ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് മറുപടി ലഭിച്ചു. വലിയ പദ്ധതികള്‍ക്ക് പ്രത്യേക സഹായം ആവശ്യപ്പെട്ടു.

ദേശീയപാത ഭൂമി ഏറ്റെടുപ്പിന് നല്‍കിയ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ധവള പത്രം ഇറക്കിയശേഷം വീണ്ടും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പിഎം ശ്രീയില്‍ നിയമപരിശോധന തുടരുന്നുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ നടപടി സംബന്ധിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം കൂടുതല്‍ നടപടിയിലേക്ക് കടക്കും. ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാരിസ്ഥിതിക ആഘാത പഠനം നടത്താതെ തുരങ്ക നിര്‍മ്മാണം പാടില്ല എന്നാണ് താന്‍ പറഞ്ഞതെന്നും തന്റെ പരാമര്‍ശത്തില്‍ നിന്ന് കട്ട് ചെയ്‌തെടുത്ത ഒരു ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. ഒരു സര്‍ക്കാരിന്റെ പദ്ധതി ഉപേക്ഷിച്ച് അടുത്ത സര്‍ക്കാരിന് മുന്നോട്ട് നീങ്ങാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ ചോദിച്ചു.

Content Highlights: VD Satheesan stated that poor residents in Munambam will not be evicted under any circumstances and assured that the government will protect their rights and livelihood

To advertise here,contact us