കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പന്ത്രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി മധുവിന്റെ കുടുംബം. എല്ലാവരും കൂടെ നിന്ന് സഹായിച്ചു. അത് കൊണ്ടാണ് കേസ് ഇത്രയും ആയത്. എന്നെ കൊണ്ട് തനിയെ കേസ് ഇത്രയും എത്തിക്കാൻ കഴിയില്ലയെന്നും മധുവിന്റെ അമ്മ പറഞ്ഞു. കേസിൽ സർക്കാരും സഹായിച്ചു. കേസിൽ വാദം നടത്തിയ അഭിഭാഷകർക്ക് നന്ദിയെന്നും ഒന്നാം പ്രതിയെ വെറുതെ വിട്ടത് ശരിയായില്ലയെന്നും മധുവിന്റെ അമ്മ പറഞ്ഞു.
കേരള സമൂഹത്തോട് നന്ദിയെന്നും 12 പേർക്ക് ജീവപര്യന്തം കൊടുത്ത വിധി ആശ്വാസമാണെന്നും മധുവിന്റെ സഹോദരി പറഞ്ഞു. കേരളത്തിലെ വിവിധ സംഘടനകൾ ഒപ്പം നിന്നു. കൂടെ നിന്ന എല്ലാവർക്കും അഭിഭാഷകർക്കും നന്ദി. ഒന്നാ പ്രതിയെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകും.ബന്ധുക്കൾ പോലും കൂറുമാറി. ഇനി ഒരാൾക്കും മധുവിന്റെ അവസ്ഥ ഉണ്ടാകരുത്. ആൾക്കൂട്ട ആക്രമണം കേരളത്തിൽ നടക്കാൻ പാടില്ലയെന്നും മധുവിന്റെ സഹോദരി പറഞ്ഞു.
മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്നാണ് പന്ത്രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ. ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 11ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
കുറ്റക്കാരായ 13 പ്രതികള്‍ക്കുമെതിരെ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷാവിധി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
വിചാരണക്കോടതിക്കെതിരായ പ്രതികളുടെ അപ്പീലില്‍ ഹുസൈന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിക്കുകയും മറ്റ് പ്രതികളുടെ അപ്പീല്‍ തള്ളുകയുമായിരുന്നു. കിളിയില്‍ മരക്കാര്‍, പുതുവാച്ചോല ഷംസുദ്ദീന്‍, താഴുശ്ശേരി രാധാകൃഷ്ണന്‍, പുതുച്ചോല അബൂബക്കര്‍, കുരുക്കല്‍ വീട്ടില്‍ സിദ്ദീഖ്, നജീബ്, ജെയ്ജുമോന്‍, സജീവ്, മുരുക്കട സതീശ്, പെരുവില്‍ വീട്ടില്‍ ബിജു, മുനീര്‍ തുടങ്ങിയ പ്രതികളുടെ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.
കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് വന്ന് മധുവിനെ മുക്കാലി ടൗണില്‍ നിര്‍ത്തിയ സമയത്ത് അവസാന സമയത്ത് ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടില്‍ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആള്‍ക്കൂട്ടത്തിനിടയിലാണ് താന്‍ ഉണ്ടായതെന്നും ഹുസൈന്‍ വാദിക്കുകയായിരുന്നു. ഹുസൈന്‍ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു.
2018 ഫെബ്രുവരി 22നാണ് കേസിന് ആസ്പദമായ സംഭവം. മാനസികാസ്വാസ്ഥം ഉണ്ടായിരുന്ന ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി 13 പ്രതികള്‍ക്ക് 7 വര്‍ഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.
Content Highlight : Madhu’s family has said they will file an appeal against the court verdict acquitting the first accused in the lynching case of tribal youth Madhu