കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി. പി കെ ശ്യാമള ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയില്ലാത്ത നേതാവാണെന്നും തോല്‍വി മുന്‍കൂട്ടി നേതൃത്വത്തെ അറിയിച്ചിട്ടും സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ലെന്നുമാണ് ഏരിയാ കമ്മിറ്റി വിമര്‍ശിക്കുന്നത്. എം വി ഗോവിന്ദന്റെയും പി കെ ശ്യാമളയുടെയും ശരീരഭാഷ ഒന്നാണെന്നും അതേ ശൈലി തന്നെയാണ് ഗോവിന്ദന്റെ എംഎല്‍എ ഓഫീസിലെ ജീവനക്കാര്‍ക്കും എന്നും കമ്മിറ്റി വിമര്‍ശിച്ചു. അവരുടെ ഇടപെടല്‍ വോട്ട് കൂട്ടാനല്ല സഹായിച്ചതെന്നും ഏരിയാ കമ്മിറ്റി വിലയിരുത്തി.
ഹാപ്പിനെസ് ഫെസ്റ്റിവല്‍ സംഘാടനത്തില്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടായെന്നും തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാകേഷിനും വിമര്‍ശനമുണ്ടായി. ബ്രാഞ്ച് സെക്രട്ടറി പോലും ആകാത്ത ആള്‍ ജില്ലാ സെക്രട്ടറി ആയതാണ് ജില്ലയിലെ പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായതെന്നാണ് ഏരിയാ കമ്മിറ്റി നിരീക്ഷിച്ചത്.
വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍തന്നെ തോല്‍ക്കുമെന്ന് പി കെ ശ്യാമളക്ക് അറിയാമായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. വോട്ടെടുപ്പിന് മുമ്പ് തന്നെ തോല്‍ക്കുമെന്ന് പാര്‍ട്ടിക്ക് അറിയാമായിരുന്നില്ലേ എന്ന് ശ്യാമള ചോദിച്ചു. പാര്‍ട്ടിക്ക് അറിയാമായിരുന്നിട്ടും തന്നെ പറ്റിച്ച് സ്ഥാനാര്‍ഥിയാക്കിയെന്ന് ശ്യാമള പറഞ്ഞതായും എം വി ഗോവിന്ദന്‍ വെളിപ്പെടുത്തിയിരുന്നു. തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ടി കെ ഗോവിന്ദനോടാണ് പി കെ ശ്യാമള ടീച്ചര്‍ പരാജയപ്പെട്ടത്. ടി കെ ഗോവിന്ദന്‍ 12,551 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ പി കെ ശ്യാമളയ്ക്ക് 78,788 വോട്ടാണ് ലഭിച്ചത്. 91,339 വോട്ട് ടി കെ ഗോവിന്ദന് ലഭിച്ചു.
Content Highlights: CPIM Area Committee demands leadership to take responsibility for Taliparamba defeat