അഴിമതി മണക്കുന്ന ഇടപാട്; മെഡിസെപ് മറ്റൊരു സ്പ്രിങ്ക്ളർ: കെ സി വേണുഗോപാൽ

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പരമദ്രോഹമായി മാറിയ ഈ ഇടപാടിലെ ഒന്നാം പ്രതി പിണറായി സർക്കാർ തന്നെയാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചു

തിരുവനന്തപുരം: അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളറിന് രോഗികളുടെ ഡാറ്റ കൈമാറിയതിന് സമാനമായ രീതിയിലാണ് മെഡിസെപ്പിലെ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് സംസ്ഥാന സർക്കാർ നല്‍കിയതെന്ന് എഐസിസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. മെഡിസെപ്പിലെ ഗുണഭോക്താക്കളുടെ വ്യക്തിവിവരങ്ങളും രോഗവിവരങ്ങളുമുള്ള സുപ്രധാന ഡാറ്റകളാണ് കൈമാറിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരുമടക്കം മെഡിസെപ് ഇൻഷ്വറൻസ് പദ്ധതിയിലെ 31. 46 ലക്ഷം പേരുടെ ആരോഗ്യവിവരങ്ങളാണ് സ്വകാര്യ കമ്പനിക്ക് കൈമാറിയത്. അഴിമതി മണക്കുന്ന ഈ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.

അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളർക്ക് മലയാളികളുടെ ഡാറ്റ കച്ചവടം നടത്തിയത് വൻ വിവാദമാകുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. അന്ന് ഇതേക്കുറിച്ച് പഠിക്കാൻ മുൻ വ്യോമയാന സെക്രട്ടറി എം മാധവൻ നമ്പ്യാർ ചെയർമാനായ സമിതിയെ നിയോഗിക്കുകയും ഗുരുതര വീഴ്ച കണ്ടെത്തുകയും ചെയ്തു. ഡാറ്റ സംരക്ഷണവും സ്വകാര്യതയും ഉറപ്പുവരുത്തണമെന്ന് കമ്മിറ്റിയുടെ ശുപാർശ നടപ്പാക്കാതെ മറ്റൊരു കമ്മിറ്റിയെ നിയോഗിച്ച് സർക്കാർ മുഖംരക്ഷിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ ദി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിക്കാണ് മെഡിസെപ് കരാർ ലഭിച്ചത്. അവർ അത് രണ്ട് സ്വകാര്യ സമ്പനികൾക്ക് കൈമാറി. ഈ കമ്പനികൾക്കാണ് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡാറ്റ ലഭിച്ചത്. ലാഭേച്ഛ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഈ കമ്പനികൾ മെഡി ക്ലയിമുകൾ വ്യാപകമായി തള്ളുകയും വെട്ടിക്കുറയ്ക്കുകയും ചെയ്ത് ജീവനക്കാരെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് ജീവനക്കാരാണ് പരാതികളുമായി രംഗത്തുവന്നത്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പരമദ്രോഹമായി മാറിയ ഈ ഇടപാടിലെ ഒന്നാം പ്രതി പിണറായി സർക്കാർ തന്നെയാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.

Content Highlights: K C Venugopal has raised allegations of corruption in the Medisep deal in Kerala, comparing it to the earlier Sprinklr controversy

To advertise here,contact us