തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തില്‍ പ്രമുഖ ഹോട്ടല്‍ വ്യവസായി എന്‍എംആര്‍ റസാഖിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സിപിഐഎം. ബിജെപിയും കോൺഗ്രസും ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന മണ്ഡലമായ ഇവിടെ റസാഖിലൂടെ വിജയസാധ്യത വർധിപ്പിക്കാനാണ് സിപിഐഎം ലക്ഷ്യമിടുന്നത്.
സലീം മടവൂര്‍ കൊടുവള്ളിയില്‍ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും. എൽഡിഎഫിലെ ഘടകകക്ഷിയായ ആർജെഡിയുടെ പ്രമുഖ നേതാക്കളിലൊരാണ് സലീം മടവൂർ. പാർട്ടിയുടെ പ്രത്യേക അനുമതിയോടെയാണ് സലീം സ്വതന്ത്രനായി രംഗത്തിറങ്ങുന്നത്.
അതേസമയം, പാലക്കാട് മണ്ഡലത്തിൽ പ്രചരണം കൊഴുപ്പിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുക എന്നത് മഹാഭാഗ്യമായാണ് താൻ കരുതുന്നതെന്ന് രമേഷ് പിഷാരടി പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ വന്നപ്പോഴെല്ലാം തന്റെ പേര് പലയിടങ്ങളിൽ നിന്നും ഉയർന്നുവന്നിരുന്നെന്നും അന്നൊന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ശക്തമായി ആലോചിച്ചിരുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. പാലക്കാട് നിൽക്കാനാണ് പാർട്ടി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'നേരത്തെ ഉപതെരഞ്ഞെടുപ്പുകള്‍ വന്നപ്പോഴെല്ലാം എന്റെ പേര് പലയിടങ്ങളില്‍ നിന്ന് വരുന്നുണ്ടായിരുന്നു. ഞാന്‍ എന്റെ കംഫര്‍ട്ടിനനുസരിച്ച് ഒരു മണ്ഡലും ആലോചിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യവും ശക്തമായി ആലോചിച്ചിരുന്നില്ല. കഴിഞ്ഞ തവണ പേര് വന്നപ്പോഴും എന്നെ നിര്‍ത്തിയാലും ഇല്ലെങ്കിലും പരാതിയില്ല എന്നാണ്. പാലക്കാടാണ് പാര്‍ട്ടി എന്നോട് ആവശ്യപ്പെട്ടത്. അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു. എന്റെ കംഫര്‍ട്ടുകള്‍ക്ക് ഇവിടെ വലിയ പ്രാധാന്യമില്ല. പാലക്കാട് കുഴൽ മന്ദം ആണ് അമ്മയുടെ വീട്. ഞാൻ ജനിച്ചതും കുഴൽമന്ദത്താണ്. ജന്മനാട്ടിൽ മത്സരിക്കാൻ കഴിയുന്നത് ഭാഗ്യമാണ്', രമേഷ് പിഷാരടി പറഞ്ഞു.
Content Highlights:hotel owner nmr razak to contest as cpim independent from palakkad