വടക്കാഞ്ചേരി: മാരാത്തുകുന്ന് ഉന്നതിയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം. വാരിയത്ത് വീട്ടില്‍ വിഷ്ണു(32) ആണ് മരിച്ചത്. മകന്‍ അരുഷ് കിണറ്റില്‍ വീണതറിഞ്ഞ് രക്ഷിക്കാനിറങ്ങിയതായിരുന്നു ഇയാൾ. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് അപകടം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അരുഷ് കിണറിന് സമീപത്തേക്ക് പോയി കാല്‍ തെന്നി വീഴുകയായിരുന്നു. ഇതറിഞ്ഞതോടെ അച്ഛന്‍ വിഷ്ണു രക്ഷിക്കാന്‍ കിണറ്റിലേക്ക് ചാടി. ബഹളം കേട്ടെത്തിയ അയല്‍വാസി വൈശാഖ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നു.
അപ്പോഴേക്കും വടക്കാഞ്ചേരി അഗ്നിരക്ഷാസേനയും അവിടെക്കെത്തുകയായിരുന്നു. കുട്ടിയെ രക്ഷിച്ചതറിഞ്ഞതോടെ അഗ്നിരക്ഷാസേനാംഗങ്ങള്‍ മടങ്ങാന്‍ നില്‍ക്കുമ്പോഴാണ് വിഷ്ണുവിനെ കാണാനില്ലെന്നും കിണറ്റിലേക്ക് ചാടിയിട്ടുണ്ടാകുമെന്നും നാട്ടുകാർ സംശയം പറഞ്ഞത്. അഗ്നിരക്ഷാസേനാംഗങ്ങൾ കിണറ്റിലിറങ്ങി നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിനെ കിണറ്റിലെ ചേറിൽ കുടുങ്ങിയനിലയിൽ കണ്ടെത്തിയത്.
വിഷ്ണുവിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുഷിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റി. കുട്ടി അപകടനില തരണംചെയ്തതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കിണറ്റിനുള്ളിൽ ഓക്സിജൻ കുറവായിരുന്നുവെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായും ഇരുവരെയും രക്ഷിക്കാനിറങ്ങിയവർ പറഞ്ഞു. നിർമാണത്തൊഴിലാളിയാണ് വിഷ്ണു.
Content Highlight : Father dies trying to save three-year-old boy who fell into well. The deceased was identified as Vishnu (32) of Wariyath. He had gone to rescue his son Arush after learning that he had fallen into a well.