കോട്ടക്കലിൽ സഹോദരനുമായുള്ള തർക്കം ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച് സംഘം, വാഹനം ശരീരത്തിലൂടെ കയറ്റി ഇറക്കി

മർദനത്തിനിടെ നിലത്തുവീണ ഹാനിഷിനെ യുവാക്കൾ വളഞ്ഞിട്ട് മർദിച്ചു, സ്‌കോർപിയോ വാഹനം ശരീരത്തിലൂടെ കയറ്റി ഇറക്കി

കോട്ടയ്ക്കൽ: മലപ്പുറം കോട്ടക്കലിൽ യുവാവിന് ക്രൂരമർദനം. കോട്ടക്കൽ പറപ്പൂർ സ്വദേശി മുനീറിന്റെ മകൻ ഹാനിഷ് (24) നാണ് മർദനമേറ്റത്. പത്തിലധികം പേർ ചേർന്ന് യുവാവിനെ മർദിക്കുകയായിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.

ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഈ വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ് മർദനം. ആയുധങ്ങൾ ഉപയോഗിച്ചും വാഹനം ഇടിപ്പിച്ചും യുവാവിനെ സംഘം ക്രൂരമായി മർദിച്ചു. മർദനത്തിനിടെ നിലത്തുവീണ ഹാനിഷിനെ യുവാക്കൾ വളഞ്ഞിട്ട് മർദിക്കുകയും സ്‌കോർപിയോ വാഹനം ശരീരത്തിലൂടെ കയറ്റി ഇറക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഹാനിഷ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഹാനിഷിന്റെ വാരിയെൽ ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തട്ടിയതായി ബന്ധു പറഞ്ഞു. നഞ്ചക്ക്, വടി, വടിവാൾ, എയർഗൺ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും കരുതിക്കൂട്ടിയാണ് മർദിച്ചതെന്നും ബന്ധു വ്യക്തമാക്കി.

Content Highlights : Young man brutally beaten in Kottakkal, Malappuram

To advertise here,contact us