'മതം വേർതിരിച്ച് വോട്ട് ചോദിക്കുന്നവരെ സംഘാവ് എന്നല്ലാതെ മറ്റെന്ത് വിളിക്കും'; ഫാത്തിമ തഹ്‌ലിയ

ടി പി ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്താന്‍ പോകുമ്പോള്‍ മാഷാ അല്ലാഹ് സ്റ്റിക്കറൊട്ടിച്ചവരെ സംഘാവ് എന്നല്ലാതെ മറ്റെന്ത് വിളിക്കുമെന്ന് ഫാത്തിമ 'മതം വേർതിരിച്ച് വോട്ട് ചോദിക്കുന്നവരെ സംഘാവ് എന്നല്ലാതെ മറ്റെന്ത് വിളിക്കും'; ഫാത്തിമ തഹ്‌ലിയ

dot image

കോഴിക്കോട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ 'സംഘാവ്' എന്ന് വിളിച്ചതിന് പിന്നാലെയുള്ള വിമര്‍ശനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മറുപടിയുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തെഹ്‌ലിയ. മതം വേര്‍തിരിച്ച് വോട്ട് ചോദിക്കുന്നവരെ സംഘാവ് എന്നല്ലാതെ മറ്റെന്ത് വിളിക്കുമെന്ന് തഹ്ലിയ ചോദിച്ചു. ആര്‍എസ്എസുമായി കൂട്ടുകൂടിയിട്ടുണ്ടെന്ന് അഭിമാന പൂര്‍വം പറയുന്നവരെ സംഘാവെന്നല്ലാതെ മറ്റെന്താണ് വിളിക്കുകയെന്നും ഫാത്തിമ തെഹ്‌ലിയ പങ്കുവെച്ച വീഡിയോയില്‍ ചോദിക്കുന്നു.

കുറേക്കാലമായി സിപിഐഎം തിരഞ്ഞെടുപ്പിനെ നേരിടുന്നത് വര്‍ഗീയപരമായാണെന്ന് തഹ്ലിയ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പത്രങ്ങളില്‍ സിപിഐഎം നല്‍കിയ പരസ്യത്തെയും വടകര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ടിനെയും ചൂണ്ടിയായിരുന്നു തെഹ്‌ലിയയുടെ പരാമര്‍ശം.

Fathima Thahiliya
ഫാത്തിമ തഹിലിയ

'രാജ്യത്തുള്ള മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയെ കണ്ടെയ്‌നര്‍ യാത്രയെന്ന് ആക്ഷേപിച്ചവരെ സംഘാവ് എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്. വടകരയിലെ ഇടതുപക്ഷ നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്താന്‍ പോകുമ്പോള്‍ മാഷാ അല്ലാഹ് സ്റ്റിക്കറൊട്ടിച്ചവരെ സംഘാവ് എന്നല്ലാതെ മറ്റെന്ത് വിളിക്കും', തഹ്‌ലിയ ചോദിച്ചു.

തന്നെ ഹിന്ദുഐക്യവേദി നേതാവ് ശശികലയോട് ഉപമിച്ചതിനെതിരെയും തഹ്‌ലിയ വീഡിയോയില്‍ ചൂണ്ടിക്കാട്ടി. സൈബര്‍ സംഘാക്കള്‍ക്ക് ശശികല ചാപ്പക്കുത്തലാണല്ലോ പ്രധാന പരിപാടിയെന്ന് പറഞ്ഞ തഹ്‌ലിയ ശശികലയ്‌ക്കെതിരെ കേരള പൊലീസ് എത്ര കേസുകളെടുത്തെന്ന് ചോദിച്ചു. ആ ചാപ്പയടി കയ്യില്‍ വെച്ചാല്‍ മതിയെന്നും വരും നാളുകളില്‍ വേണമെങ്കില്‍ ശശികല ഫാന്‍സ് അസോസിയേഷന്‍ എന്നോ ശശികല സംരക്ഷണ സമിതിയെന്നോയുള്ള പേരില്‍ സൈബര്‍ സഖാക്കള്‍ക്ക് അറിയപ്പെടാമെന്നും തഹ്‌ലിയ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ 'വാപ്പുട്ടിക്ക സംഘാവിന്റെ വാ പൂട്ടി'യെന്ന് തഹ്‌ലിയ

ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പിന്നാലെ തഹ്‌ലിയയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തഹ്‌ലിയയെ ശശികലയുമായി ഉപമിച്ചുകൊണ്ടുള്ള പോസ്റ്റുകളും സമൂഹമാധ്യമങ്ങളിലുണ്ടായിരുന്നു.

തഹ്‌ലിയയുടെ വാക്കുകള്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അവസാനിച്ചു. ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. പക്ഷേ ഇപ്പോഴും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അലയൊലികള്‍ അവസാനിച്ചിട്ടില്ല. യുഡിഎഫ് ജമാഅത്ത് ഇസ്‌ലാമിയുമായി ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്നാണ് സിപിഐഎം തിരഞ്ഞെടുപ്പിന് മുന്നേ പറഞ്ഞത്. 2000ത്തിലധികം വോട്ട് പോലും ജമാഅത്ത് ഇസ്‌ലാമിക്ക് നിലമ്പൂരിലില്ല. എന്നിട്ടും എന്തുകൊണ്ടാണ് സിപിഐഎം ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നുവെന്ന് ചോദിച്ചാല്‍ മുസ്‌ലിം ഇതരവോട്ടുകളെ ഐക്യപ്പെടുത്താനാണ് അവര്‍ ലക്ഷ്യം വെക്കുന്നത്.

കുറേക്കാലമായി സിപിഐഎം തിരഞ്ഞെടുപ്പിനെ നേരിടുന്നത് വര്‍ഗീയപരമായാണ്. പാലക്കാട് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം മുസ്‌ലിം മാനേജ്‌മെന്റിന്റെ നേതൃത്വത്തിലുള്ള പത്രത്തില്‍ എന്‍ആര്‍സിയെക്കുറിച്ചും ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തിലുള്ള പത്രത്തില്‍ മണിപ്പൂരിനെ കുറിച്ചും നല്‍കിയത് ഇടതുപക്ഷമാണ്, ഇങ്ങനെ മതം വേര്‍തിരിച്ച് കൊണ്ട് വോട്ട് ചോദിക്കുന്നവരെ സംഘാവ് എന്നല്ലാതെ വേറെന്താണ് വിളിക്കുക. ആര്‍എസ്എസുമായി കൂട്ടുകൂടിയിട്ടുണ്ടെന്നും നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിന്റെ തലേദിവസം അഭിമാന പൂര്‍വം പറയുന്നവരെ സംഘാവെന്നല്ലാതെ മറ്റെന്താണ് വിളിക്കുക.

ഷാഫി പറമ്പില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ചപ്പോള്‍ നിങ്ങളിറക്കിയ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ കാര്യം ഞങ്ങളാരും മറന്നിട്ടില്ല. അന്ന് അത്തരത്തിലുള്ള വ്യാജ സ്‌ക്രീന്‍ഷോട്ട് ഉണ്ടാക്കിയത് റിബേല്‍ രാമകൃഷ്ണന്‍ എന്ന് പേരുള്ള ഡിവൈഎഫ്‌ഐ നേതാവാണെന്ന് കണ്ടെത്തിയത് കേരള പൊലീസാണ്. അത് പ്രചരിച്ചത് റെഡ് എന്‍കൗണ്ടര്‍, അമ്പാടി മുക്ക് സഖാക്കള്‍, റെഡ് ബെറ്റാലിയന്‍ എന്ന് പേരുള്ള ഗ്രൂപ്പുകളിലാണെന്ന് കണ്ടെത്തിയത് കേരള പൊലീസാണ്. ഇതിന് നേതൃത്വം നല്‍കിയത് മുന്‍ എംഎല്‍എയും ഇപ്പോഴത്തെ നേതാവുമായിട്ടുള്ള കെ കെ ലതികയാണെന്ന് ഞങ്ങളാരും മറക്കില്ല.

രാജ്യത്തുള്ള മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയെ കണ്ടെയ്‌നര്‍ യാത്രയെന്ന് ആക്ഷേപിച്ചവരെ സംഘാവ് എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്. വടകരയിലെ ഇടതുപക്ഷ നേതാവായിരുന്ന ടിപി ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്താന്‍ പോകുമ്പോള്‍ മാഷാ അല്ലാഹ് സ്റ്റിക്കറൊട്ടിച്ചവരെ സംഘാവ് എന്നല്ലാതെ മറ്റെന്ത് വിളിക്കും.

കെ കെ ശൈലജയുടെ മണ്ഡലത്തില്‍ നടന്നിട്ടുള്ള പാലത്തായി പോക്‌സോ കേസിലെ പ്രതി ആര്‍എസ്എസ് നേതാവും അധ്യാപകനുമായിരുന്ന പത്മരാജിനെ സംരക്ഷിക്കാന്‍ വേണ്ടി പണിയെടുത്തത് അന്നത്തെ കേരള പൊലീസാണെന്നുള്ളത് ജനം മറക്കില്ല. സകല ചട്ടങ്ങളും മറികടന്ന് എം ആര്‍ അജിത്കുമാറിനെ കേരള പൊലീസ് മേധാവിയാക്കാനുള്ള വ്യഗ്രതയിലാണ് കേരള സര്‍ക്കാര്‍, എന്തിനാണ് അജിത്കുമാറിനെ പോലുള്ള വ്യക്തിയെ പിണറായി വിജയന്‍ സംരക്ഷിക്കുന്നത്. നിങ്ങളുടെ മുന്നണിയിലുള്ള സിപിഐ പറഞ്ഞത് തൃശൂര്‍ പൂരം കലക്കുന്നതില്‍ അജിത് കുമാറിന് കൃത്യമായ പങ്കുണ്ടെന്നാണ്. ആര്‍എസ്എസ് നേതാവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ വ്യക്തിയെ സംരക്ഷിക്കുന്നവരെ സംഘാവ് എന്നല്ലാതെ മറ്റെന്താണ് വിളിക്കുക

സൈബര്‍ സംഘാക്കള്‍ക്ക് ശശികല ചാപ്പക്കുത്തലാണല്ലോ പ്രധാന പരിപാടി. ശശികല നടത്തുന്നത് വിദ്വേഷപ്രസംഗമാണെന്ന് നല്ല ബോധ്യമുണ്ടായിട്ടും എണ്ണമറ്റ വര്‍ഗീയ പ്രസ്താവനകള്‍ അവര്‍ നടത്തിയിട്ടും നിങ്ങളുടെ പൊലീസ് അവര്‍ക്ക് നേരെ എത്ര കേസുകളെടുത്തു. എത്ര തവണ അവരെ അറസ്റ്റ് ചെയ്തു. എത്ര തവണ അവരെ റിമാന്‍ഡിലടച്ചു. അതുകൊണ്ട് ആ ചാപ്പയടി നിങ്ങള്‍ കയ്യില്‍ വെച്ചാല്‍ മതി. മാത്രമല്ല, വരും നാളുകളില്‍ വേണമെങ്കില്‍ ശശികല ഫാന്‍സ് അസോസിയേഷന്‍ എന്നോ ശശികല സംരക്ഷണ സമിതിയെന്നോയുള്ള പേരില്‍ നിങ്ങള്‍ക്ക് അറിയപ്പെടാം.

Content Highlights: Fathima Thahiliya about cyber attack and criticism in Sankhav word

dot image
To advertise here,contact us
dot image