തിരുവനന്തപുരം: മകളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ കടയിലെ ജീവനക്കാർക്കെതിരെ വീണ്ടും ബിജെപി നേതാവ് ജി കൃഷ്ണകുമാർ രംഗത്ത്. തെളിവുകൾ ഇല്ലാതെയാകുമ്പോൾ ജീവനക്കാർ ജാതി കാർഡ് ഇറക്കുകയാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. താനോ കുടുംബമോ ജാതീയമായി ഒന്നിനെയും സമീപിച്ചിട്ടില്ല എന്നും ഈ തട്ടിപ്പ് പെൺകുട്ടികളുടെ മാത്രം ബുദ്ധിയാണെന്ന് തോന്നുന്നില്ല, പിന്നിൽ വലിയ സംഘം ഉണ്ടാകാമെന്നും കൃഷ്ണകുമാർ പറഞ്ഞു.
പെൺകുട്ടികളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് ശേഖരിക്കാൻ പോലും പൊലീസ് തയ്യാറാകുന്നില്ല എന്നും അതിൽ തീരുമാനമുണ്ടായാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാകുമെന്നും കൃഷ്ണകുമാർ ചൂണ്ടിക്കാണിച്ചു. ഒരു പൊലീസുകാരൻ തന്നോട് പക്ഷപാതപരമായി പെരുമാറി. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം എന്റേതിന് വിരുദ്ധമായതുകൊണ്ടാകാം അത്തരത്തിൽ പെരുമാറിയത്. ലൈംഗിക ആരോപണം ഉന്നയിക്കുന്നതിന് അവർ തെളിവ് കൊണ്ടുവരട്ടെ എന്നും തങ്ങളുടെ പക്കലുള്ള തെളിവുകളെല്ലാം പൊലീസിന് സമർപ്പിച്ചിട്ടുണ്ട് എന്നും കൃഷ്ണകുമാർ പറഞ്ഞു.
മകളുടെ ഭാഗത്തുനിന്ന് നോട്ടക്കുറവ് ഉണ്ടായിട്ടുണ്ട് എന്നും അതുതന്നെയാണ് ഇത്ര വലിയ തട്ടിപ്പ് നടക്കാനുള്ള കാരണമെന്നും അദ്ദേഹം പ്രതികരിച്ചു.8,83,000 രൂപയാണ് തിരിച്ചുതന്നത്. ബാക്കി അഞ്ച് ലക്ഷം രൂപ വീതം മൂന്നുപേരും കൂടി നൽകാമെന്ന് എഴുതിനൽകിയിട്ടുണ്ട്. ഇനി ഒത്തുതീർപ്പിനില്ല എന്നും നിയമപരമായിത്തന്നെ മുന്നോട്ട് പോകുമെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
ഇന്നലെയാണ് ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണയ്ക്കും സുഹൃത്ത് സന്തോഷിനെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തിട്ടുള്ളത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് ഇവർക്കെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ് രജിസ്റ്റർ ചെയ്തത്. പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് തീർക്കുന്നതിന് വേണ്ടി ആരോപണ വിധേയരായ വനിതാ ജീവനക്കാരെ വിളിച്ച് വരുത്തുകയും അതിന് ശേഷം മറ്റൊരിടത്തേക്ക് ഇവരെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നുമാണ് കൃഷ്ണകുമാറിനെതിരെ ജീവനക്കാർ നൽകിയിരിക്കുന്ന പരാതി.
ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മൂന്ന് വനിതാ ജീവനക്കാരികൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് നേരത്തെ പരാതി നൽകിയിരുന്നു. ഇതിന് പുറമേ ആരോപണ വിധേയയായ വനിതാ ജീവനക്കാരിയുടെ ഭർത്താവ് ആദർശ് മകൾ ദിയയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. കൃഷ്ണകുമാർ മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരെയും ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തിയതിന് വിനീതയുടെ ഭർത്താവ് ആദർശിനെയും പ്രതികളാക്കി കേസെടുത്തിട്ടുണ്ട്.
ദിയ കൃഷ്ണയുടെ കവടിയാറിലുള്ള ഒബൈഓസി എന്ന ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്‌ഫോമിലെ സ്ഥാപനത്തിലാണ് ഇത്തരത്തിൽ ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി കൃഷ്ണകുമാറും ദിയയും രംഗത്ത് വന്നത്.മുന്‍ ജീവനക്കാരികളായ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്‌ലിന്‍, രാധു എന്നിവര്‍ക്കെതിരെയാണ് ദിയ പരാതി നൽകിയത്. ആദ്യം ഓണ്‍ലൈനായി നടന്നിരുന്ന ഈ ബിസിനസ് അടുത്തിടെയാണ് തിരുവനന്തപുരം നഗരത്തില്‍ ഷോറൂമിലേക്ക് ദിയ മാറ്റുന്നത്. നിലവില്‍ ഓണ്‍ലൈനായും ഷോറൂം വഴിയും വില്‍പന നടക്കുന്നുണ്ട്. എന്നാല്‍ ഇവിടെ പേയ്‌മെന്റുമായി ബന്ധപ്പെട്ട് വലിയ തട്ടിപ്പ് നടന്നു എന്ന പരാതി ദിയ കൃഷ്ണ ഉന്നയിക്കുകയായിരുന്നു. കടയിലും ഓണ്‍ലൈനിലും കടയുടെ യഥാര്‍ത്ഥ പേയ്‌മെന്റ് സ്‌കാനറിന് പകരം, ആരോപിതരായ ജീവനക്കാരികള്‍ തങ്ങളുടെ സ്വന്തം നമ്പറുകള്‍ നല്‍കി എന്നാണ് ദിയയുടെ പരാതി.
കടയിലെയും ഓണ്‍ലൈനായും നല്‍കിയിട്ടുള്ള സ്‌കാനര്‍ വര്‍ക്കാകുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ സാധനങ്ങള്‍ വാങ്ങിയവരോട് തങ്ങളുടെ നമ്പറുകളിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. പ്രീമിയം കസ്റ്റമേഴ്‌സില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇവര്‍ പ്രധാനമായും തട്ടിപ്പ് നടത്തിയത്. ഒരാളില്‍ നിന്ന് 50000 രൂപ വരെ തട്ടിയെടുത്തു. നിരവധി കസ്റ്റമേഴ്‌സിനെയും തന്നെയും ഇവര്‍ ഇത്തരത്തില്‍ പറ്റിച്ചു എന്ന് ദിയ പറഞ്ഞു. മുന്‍ ജീവനക്കാര്‍ യഥാര്‍ത്ഥ ക്യുആര്‍ കോഡിന് പകരം സ്വന്തം നമ്പറുകള്‍ നല്‍കുന്നു എന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നുമുള്ള ഒരു സ്‌റ്റോറി ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ദിയക്ക് ഇത്തരത്തില്‍ ജീവനക്കാര്‍ പറഞ്ഞത് പ്രകാരം അവര്‍ നല്‍കിയ നമ്പറുകളിലേക്ക് പണം നല്‍കിയെന്ന് ദിയയെ അറിയിച്ചത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ തുടര്‍ന്നുള്ള സ്‌റ്റോറികളിലും ദിയ പങ്കുവെച്ചിരുന്നു.
Content Highlights: G Krishnakumar against daughter diya krishnakumars shop employees