വാഷിംഗ്ടൺ: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വൈറ്റ് ഹൗസിന് പുറത്തുള്ള യുഎസ് സീക്രട്ട് സർവീസ് സുരക്ഷാ ബൂത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. അക്രമിയെ വധിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. 21 കാരനായ നാസിർ ബെസ്റ്റാണ് വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇയാള്‍ നേരത്തെയും വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചിരുന്നതായാണ് വിവരം. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുണ്ട്.
വെടിവെപ്പിൽ സമീപത്ത് ഉണ്ടായ ഒരു വഴിയാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്. ഇദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവ സമയം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട് അദ്ദേഹം ഓഫീസിൽ തുടരുന്ന സമയത്താണ് വെടിവെപ്പ് നടന്നതെന്നും അദ്ദേഹം സുരക്ഷിതനാണെന്നും അധികൃതർ വ്യക്തമാക്കി.
Preliminary statement regarding the shooting incident on 17th Street and Pennsylvania Avenue. pic.twitter.com/NOdFKmwVuU
എഫ്ബിഐ സംഘം സംഭവ സ്ഥലത്തെത്തി സീക്രട്ട് സർവീസിന് ആവശ്യമായ പിന്തുണ നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഇതേ തുടർന്ന് വൈറ്റ് ഹൗസിലെ ലോക്ക്ഡൗൺ പിൻവലിച്ചു. ഒരു മാസം മുൻപ് വാഷിങ്ടൺ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയും വെടിവെപ്പ് നടന്നിരുന്നു.
Content Highlight : A person who approached a White House security checkpoint and began firing at officers has died, according to federal officials.