തെഹ്റാൻ: പാകിസ്താൻ സൈനിക മേധാവി അസം മുനീർ ഇറാൻ സന്ദർശിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൽ വീണ്ടുമൊരു സമാധാന ചർച്ച നടക്കുന്നതിന് മുന്നോടിയായാണ് അസം മുനീറിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം തെഹ്റാനിൽ എത്തിയത്. യുഎസ് -ഇറാൻ ചർച്ചയുടെ അടുത്ത ഘട്ടം ഉടൻ തന്നെ നടക്കുമെന്നാണ് സൂചന. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് പാക് പ്രതിനിധികളെ സ്വീകരിച്ചത്.
അമേരിക്കയുടെ സന്ദേശവുമായി പാകിസ്താനിലെ ഉന്നത പ്രതിനിധികൾ ഇറാനിൽ എത്തുമെന്നും ഇറാൻ-യുഎസ് ചർച്ച പുനരാരംഭിക്കുമെന്നും ഇറാനിയൻ സ്റ്റേറ്റ് ടിവി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ വീണ്ടും പാകിസ്താനിൽ നടക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രതിനിധികൾ ഇറാനിൽ എത്തിയത്.
ചർച്ചകൾക്ക് വീണ്ടും ആതിഥേയത്വം വഹിക്കാൻ പാകിസ്താൻ സന്നദ്ധത അറിയിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനും അമേരിക്കയും തമ്മിൽ കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച ധാരണയിലെത്തിയില്ല. സമാധാന ചർച്ചകൾ പരാജയപ്പെട്ടതിൽ ഇരുവിഭാഗവും പരസ്പരം കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ അമേരിക്കൻ സംഘം ചർച്ചയിൽ പങ്കെടുത്തതെന്നായിരുന്നു ഇറാൻ്റെ കുറ്റപ്പെടുത്തൽ. യുക്തിസഹമല്ലാത്ത ആവശ്യങ്ങൾ അമേരിക്ക മുന്നോട്ട് വെച്ചുവെന്നും ഇറാൻ ചൂണ്ടിക്കാണിച്ചിരുന്നു.
Content Highlights: Pakistan Army Chief Azam Munir visits Iran