റബറ്റ്: മൊറോക്കോയിലെ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1,037 പേർക്ക് ജീവൻ നഷ്ടപ്പെട്ടെതായി മൊറോക്കോയിലെ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആളുകൾക്കായുള്ള തിരച്ചിലുകൾ തുടരുകയാണ്. ഉള്പ്രദേശമായതിനാല് രക്ഷാപ്രവര്ത്തകര്ക്ക് എത്താനും പ്രയാസം നേരിടുന്നുണ്ട്. മരണസംഖ്യ ഉയരാന് സാധ്യതയുണ്ടെന്നാണ് സൂചന.
ഭൂകമ്പത്തിൽ 1,204 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ 700 ൽ അധികം പേരുടെ നില ഗുരുതരമാണ് എന്നാണ് സൂചന. ചരിത്ര നഗരമായ മറാക്കഷിലയിലും അടുത്തുള്ള പ്രാവശ്യകളിലും വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊറോക്കോയ്ക്ക് സഹായമെത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളും മൊറോക്കോക്ക് സഹായവുമായി രംഗത്തുണ്ട്.
ഇന്നലെ രാത്രി 11 മണിയോടെയാണ് മോറോക്കോയിൽ വൻ ഭൂചലനം റിപ്പോർട്ട് ചെയ്തത്. മറാകഷിന് 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോർട്ട് ചെയ്തത്. തീവ്രത 4.9 രേഖപ്പെടുത്തിയ മറ്റൊരു തുടർചലനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഹൈ അറ്റ്ലാസ് പർവത നിരയാണെന്നാണ് വിവരം. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭൂചലനം എന്നാണ് മൊറോക്കോയിലെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ജ്യോഗ്രഫി പറഞ്ഞത്.