പി.വി. സിന്ധുവും ആയുഷും പ്രീക്വാര്‍ട്ടറില്‍; ലക്ഷ്യ സെന്നിനും ഉന്നതിക്കും മടക്കം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും പ്രീക്വാര്‍ട്ടറില്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് പ്രതീക്ഷയും നിരാശയും നിറഞ്ഞ് മൂന്നാം ദിനം. മുന്‍ ലോക ചാമ്പ്യന്‍ പി.വി. സിന്ധുവും യുവതാരം ആയുഷ് ഷെട്ടിയും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. പ്രധാന താരങ്ങളായ ലക്ഷ്യ സെന്നും ഉന്നതി ഹൂഡയും ലോക ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പുറത്തായി.

വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ ഒമ്പതാം സീഡായ പി.വി. സിന്ധു കാനഡയുടെ ഷാങ് വെന്‍ യുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (21-16, 21-17) പരാജയപ്പെടുത്തിയാണ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ചൈനയുടെ മൂന്നാം സീഡ് വാങ് സി യി ആണ് അടുത്ത റൗണ്ടില്‍ സിന്ധുവിന്റെ എതിരാളി. പുരുഷ സിംഗിള്‍സില്‍ മിന്നുന്ന ഫോം തുടരുന്ന ആയുഷ് ഷെട്ടി വെറും 26 മിനിറ്റുകൊണ്ട് ശ്രീലങ്കന്‍ താരം ദുമിന്ദു അബേവിക്രമയെ കീഴ്‌പ്പെടുത്തി (21-8, 21-10). പ്രീക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ 11-ാം സീഡ് അല്‍വി ഫര്‍ഹാനാണ് ആയുഷിന്റെ എതിരാളി.

അതേസമയം, പുരുഷ സിംഗിള്‍സില്‍ 14-ാം സീഡായ ലക്ഷ്യ സെന്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങി. അമേരിക്കയുടെ 18-കാരന്‍ ഗാരറ്റ് ടാനിനോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് (19-21, 21-19, 21-17) ലക്ഷ്യ അടിയറവ് പറഞ്ഞത്. വനിതാ വിഭാഗത്തില്‍ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പിനിറങ്ങിയ ഉന്നതി ഹൂഡ, രണ്ട് മാച്ച് പോയിന്റുകള്‍ കൈവശമുണ്ടായിരുന്നിട്ടും കാനഡയുടെ 13-ാം സീഡ് മിഷേല്‍ ലിയോട് പൊരുതി തോറ്റു (11-21, 21-9, 23-21). പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് എതിരാളികളായ സ്‌കോട്ടിഷ് സഖ്യത്തിന്റെ പിന്മാറ്റത്തെ തുടര്‍ന്ന് കളത്തിലിറങ്ങാതെ തന്നെ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു.

content highlights: PV Sindhu and Ayush Advance to Pre-Quarterfinals; Lakshya Sen and Unnati Hooda Exit

To advertise here,contact us