ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകി മുൻ ഇന്ത്യൻ പേസറും ഗുജറാത്ത് ടൈറ്റൻസ് പരിശീലകനുമായ ആശിഷ് നെഹ്റ.
ഇന്ത്യൻ പരിശീലകനാകാൻ തനിക്ക് പ്രത്യേക ലക്ഷ്യങ്ങളോ പദ്ധതികളോ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേൾക്കാൻ സന്തോഷമുള്ള കാര്യമാണെങ്കിലും അത്തരമൊരു ചുമതല ഏറ്റെടുക്കുന്നതിന് വലിയ യാത്രാ ബുദ്ധിമുട്ടുകളും കുടുംബപരമായ കാര്യങ്ങളും തടസമാണെന്നും നെഹ്റ കൂട്ടിച്ചേർത്തു.
പരിശീലകൻ ഗൗതം ഗംഭീറിന്‍റെ പ്രകടനത്തെച്ചൊല്ലി വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നെഹ്റയുടെ പേർ ഈയിടെ അന്തരീക്ഷത്തിൽ നിറഞ്ഞിരുന്നു.
ഐപിഎല്ലിൽ 2022 ലെ കന്നി സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ ചാമ്പ്യന്മാരാക്കാനും തുടർന്ന് രണ്ട് തവണ (2023, 2026) റണ്ണേഴ്സ് അപ്പാക്കാനും നെഹ്റയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ഗുജറാത്ത് ടൈറ്റൻസിലെ വിജയം പരിശീലകന്റെ മാത്രം മികവല്ലെന്നും മുഴുവൻ ടീമിന്‍റെയും കൂട്ടായ പരിശ്രമമാണെന്നും നെഹ്റ കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ വിജയത്തിന്‍റെ എല്ലാ ക്രെഡിറ്റും ക്യാപ്റ്റനും കോച്ചിനും മാത്രം നൽകുന്ന പ്രവണതയുണ്ടെന്നും എന്നാൽ അതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: ashish nehra reacts to future indian head coach role