ലോര്‍ഡ്‌സില്‍ ഇന്ന് 'വനിതാ ദിനം'; വനിതാ ക്രിക്കറ്റില്‍ ഇന്ത്യയും ഇംഗ്ലണ്ടും

ആദ്യമായാണ് ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വനിതാ ടെസ്റ്റ് മത്സരം നടക്കുന്നത്

ലോര്‍ഡ്‌സില്‍ ഇന്ന് വൈകീട്ട് 3.30ന് ചരിത്രം പിറക്കും. ആ ചരിത്രം കുറിക്കുക വനിതകളാകും. ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും 22 പെണ്‍പോരാളികള്‍ ചേര്‍ന്ന്. കേവലമൊരു കായികപോരാട്ടത്തിനപ്പുറം, പതിറ്റാണ്ടുകളായുള്ള കടുത്ത അവഗണനകളുടെയും അതിജീവനത്തിന്റെയും കഥയാണ് മത്സരം ഓര്‍മ്മിപ്പിക്കുക.

'ക്രിക്കറ്റിന്റെ മക്ക' എന്നറിയപ്പെടുന്ന ലോര്‍ഡ്‌സിന്റെ പുല്‍ത്തകിടിയിലേക്ക് വനിതാ താരങ്ങള്‍ക്ക് പ്രവേശനം നേടിക്കൊടുക്കാന്‍ ഇതിഹാസ താരം റേച്ചല്‍ ഹെയ്‌ഹോ ഫ്‌ലിന്റ് നടത്തിയ വിപ്ലവകരമായ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മത്സരം സവിശേഷ ശ്രദ്ധ നേടുന്നത്. ലോര്‍ഡ്‌സില്‍ പുരുഷ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറി 142 വര്‍ഷത്തിന് ശേഷമാണ് വനിതകള്‍ കളിക്കാനിറങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ലോര്‍ഡ്‌സിലെ വിപ്ലവംവനിതാ ക്രിക്കറ്റിലെ ഏറ്റവും വലിയ വിപ്ലവകാരിയായി കണക്കാക്കപ്പെടുന്ന മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ റേച്ചല്‍ ഹെയ്‌ഹോ ഫ്‌ലിന്റാണ് ഈ ചരിത്ര മാറ്റങ്ങള്‍ക്ക് അടിത്തറയിട്ടത്. ദീര്‍ഘകാലം വനിതകള്‍ക്ക് പ്രവേശനമില്ലാതിരുന്ന എംസിസി അംഗത്വത്തിനും ലോര്‍ഡ്‌സ് ലോങ്ങിനും ഉള്ളിലേക്ക് സ്ത്രീകളുടെ ശബ്ദമെത്തിക്കാന്‍ അവര്‍ക്ക് നിരന്തരമായ പോരാട്ടങ്ങള്‍ നടത്തേണ്ടി വന്നു. 1976-ല്‍ ലോര്‍ഡ്‌സില്‍ ആദ്യമായി ഒരു വനിതാ ഏകദിന മത്സരം അരങ്ങേറിയതിന് പിന്നിലും റേച്ചലിന്റെ കഠിനാധ്വാനമുണ്ടായിരുന്നു. അന്ന് വിവേചനത്തിന്റെ മതിലുകള്‍ കെട്ടി വനിതകളെ അകറ്റി നിര്‍ത്തിയ ഇതേ ലോര്‍ഡ്‌സ് സ്റ്റേഡിയത്തിലാണ് ഇന്ന് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും കരുത്തരായ വനിതാ പടയാളികള്‍ പരമ്പരാഗത ക്രിക്കറ്റിന്റെ രാജകീയ ഫോര്‍മാറ്റായ ടെസ്റ്റ് മത്സരത്തിനായി നേര്‍ക്കുനേര്‍ വരുന്നത്.

ഇന്നത്തെ മത്സരത്തിനിടയില്‍ റേച്ചല്‍ ഹെയ്‌ഹോ ഫ്‌ലിന്റ് ഓര്‍മകളില്‍ നിറയും. കാലങ്ങളായി പുരുഷ ക്രിക്കറ്റിന് മാത്രം പ്രാധാന്യം നല്‍കിയിരുന്ന വെളുത്ത വസ്ത്രത്തിലുള്ള ടെസ്റ്റ് ക്രിക്കറ്റ് ഫോര്‍മാറ്റ്, ലോര്‍ഡ്‌സ് പോലുള്ള ചരിത്ര വേദിയില്‍ വനിതകള്‍ക്കായി വീണ്ടും ഒരുങ്ങുമ്പോള്‍ അത് കായികരംഗത്തെ ലിംഗസമത്വത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായി വിലയിരുത്തപ്പെടുന്നു. വരും തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റിലേക്ക് കടന്നുവരാന്‍ ഈ മത്സരം വലിയൊരു പ്രചോദനമാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടംവനിതാ ക്രിക്കറ്റ് ലോകത്ത് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. 2017-ലെ വനിതാ ലോകകപ്പ് ഫൈനലില്‍ ഇതേ വേദിയില്‍ വെച്ചാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. ആ തോല്‍വി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ജനപ്രീതിയില്‍ വലിയൊരു വഴിത്തിരിവായി മാറി. അന്ന് മുതല്‍ ഇരുടീമുകളും തമ്മിലുള്ള പോരാട്ടങ്ങള്‍ കടുത്ത ആവേശത്തോടെയാണ് കായികലോകം വീക്ഷിക്കുന്നത്.

content highlights: 'Women's Day' at Lord's today; India and England clash in women's cricket

To advertise here,contact us