സഞ്ജു ക്യാപ്റ്റനാകട്ടെ; റുതുരാജ് ബാറ്റിങ്ങില്‍ ശ്രദ്ധകേന്ദ്രീകരിക്കട്ടെ -ആവശ്യമുയര്‍ത്തി മുന്‍താരം

ചെന്നൈയില്‍ ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സി വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരാജയങ്ങള്‍ക്ക് പ്രധാന കാരണമായത് റുതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയും ബാറ്റിങ് പ്രകടനവുമാണെന്ന വിമര്‍ശനം ശക്തമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി ചെന്നൈ മുന്‍ താരം എസ്. ബദ്രീനാഥ് രംഗത്തെത്തി. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ബാറ്റര്‍ സഞ്ജു സാംസണിനെ പുതിയ ക്യാപ്റ്റനായി നിയമിക്കണമെന്ന് ബദ്രീനാഥ് ആവശ്യപ്പെട്ടു.

ഐപിഎല്‍ 2026 സീസണിനു മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സില്‍നിന്ന് ചെന്നൈ സഞ്ജുവിനെ വാങ്ങുകയായിരുന്നു. 18 കോടി രൂപയാണ് സഞ്ജുവിനു ലഭിക്കുന്ന പ്രതിഫലം. റുതുരാജിന്റെ ക്യാപ്റ്റന്‍സിയേക്കാള്‍ അദ്ദേഹത്തിന്റെ ബാറ്റിങ്ങാണ് ചെന്നൈയ്ക്ക് ആവശ്യമെന്നും ബദ്രീനാഥ് പറഞ്ഞു.

'റുതുരാജ് ഗെയ്ക്വാദ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കേണ്ട കാര്യമില്ല. സഞ്ജു സാംസണ്‍ ചെന്നൈ ക്യാപ്റ്റന്‍സി ഏറ്റെടുക്കണമായിരുന്നു. ക്യാപ്റ്റന്‍സിയേക്കാള്‍ റുതുരാജിന്റെ ബാറ്റിങ്ങാണ് ചെന്നൈയ്ക്ക് ആവശ്യമുള്ളത്. സഞ്ജു റുതുരാജിനേക്കാള്‍ മികച്ച ക്യാപ്റ്റനാണ്. ബാറ്ററുടെ റോളില്‍ ചെന്നൈയ്ക്കു വേണ്ടി അദ്ഭുതങ്ങള്‍ ചെയ്യാന്‍ റുതുരാജിനു കഴിയും. ക്യാപ്റ്റന്‍സിയുടെ ഭാരമൊഴിഞ്ഞാല്‍ അദ്ദേഹം തിളങ്ങുമെന്ന് ഉറപ്പാണ്' - എസ്. ബദ്രീനാഥ് പറഞ്ഞു. 'ക്യാപ്റ്റന്‍സി വേണ്ടെന്നു വച്ചാലും റുതുരാജിന് അതു ഗുണമേ ചെയ്യൂ. സച്ചിന്‍ തെന്‍ഡുല്‍ക്കറിനു പോലും ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദം പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്.

അതിനെക്കുറിച്ച് ഒരുപാടു ചിന്തിച്ചുകൊണ്ടിരുന്നാല്‍ ബാറ്റിങ്ങിന്റെ സമയത്തുപോലും ഇക്കാര്യം മനസ്സില്‍നിന്നും പോകില്ല'- ബദ്രീനാഥ് വ്യക്തമാക്കി. 14 മത്സരങ്ങള്‍ കളിച്ച റുതുരാജ് ഗെയ്ക്വാദ് 337 റണ്‍സെടുത്താണു സീസണ്‍ അവസാനിപ്പിച്ചത്. രണ്ട് അര്‍ധ സെഞ്ചറികള്‍ നേടിയിട്ടുണ്ട്.

content highlights: Let Sanju be the captain, let Ruturaj focus on batting - demand raised by former player

To advertise here,contact us