ടി20 ലോകകപ്പിൽ ചരിത്രവിജയം കുറിച്ചതിന് പിന്നാലെ അഹമ്മദാബാദിലെ പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ടീം . ലോകകപ്പ് കിരീടവുമായാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ഐസിസി ചെയർമാൻ ജയ് ഷാ എന്നിവർ ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയത്.
ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകിരീടം സ്വന്തമാക്കിയിരുന്നു. കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും സ്വന്തം മണ്ണിൽ ലോകകപ്പ് ഉയർത്തുന്ന ആദ്യ രാജ്യമെന്ന റെക്കോര്‍ഡും മൂന്ന് കിരീടമെന്ന റെക്കോർഡും ഈ വിജയത്തോടെ ഇന്ത്യക്ക് സ്വന്തമായി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന്‍റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബാറ്റർമാർ പുറത്തെടുത്തത്. 21 പന്തിൽ 52 റൺസ് നേടി ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം നൽകി. സഞ്ജുവും ഇഷാൻ കിഷനും (25 പന്തിൽ 54) ചേർന്നുള്ള തകർപ്പൻ കൂട്ടുകെട്ട് ഇന്ത്യയെ 16 ഓവറിൽ തന്നെ 200 കടത്തി. അവസാന നിമിഷം 8 പന്തിൽ 26 റൺസുമായി ദുബെ കൂടി തകർത്താടിയതോടെ ഇന്ത്യ 255/5 എന്ന റെക്കോർഡ് സ്കോറിലെത്തി. ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.
256 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിനെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി. ജസ്പ്രീത് ബുംറ നാല് വിക്കറ്റുകളും (4/15) അക്സർ പട്ടേൽ മൂന്ന് വിക്കറ്റുകളും (3/23) വീഴ്ത്തിയതോടെ കിവികൾ 159 റൺസിന് എല്ലാവരും പുറത്തായി. ടിം സീഫെർട്ടും (52) ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറും (43) പൊരുതി നോക്കിയെങ്കിലും വിജയത്തിന് അടുത്തുപോലും എത്താനായില്ല.
Content Highlights: suryakumar-yadav-gautam-gambhir-jay-shah-hanuman-temple-visit-t20-world-cup-win