BCCI യുടെ പുതിയ നയം ടി 20 ലോകകപ്പിലും; താരങ്ങൾക്ക് കുടുംബത്തെ ഒപ്പം കൂട്ടാനാവില്ല

ടി20 ലോകകപ്പിലും ഇന്ത്യൻ താരങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ.

ടി20 ലോകകപ്പിലും ഇന്ത്യൻ താരങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ. ലോകകപ്പ് മത്സരങ്ങൾക്കിടയിൽ ഭാര്യമാരെയും മറ്റ് കുടുംബാംഗങ്ങളെയും ഒപ്പം താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി. മുൻപ് വിദേശ പര്യടനങ്ങളിൽ അനുവദിച്ചിരുന്ന ഇളവുകൾ റദ്ദാക്കിക്കൊണ്ടാണ് ബിസിസിഐയുടെ ഈ നീക്കം.

2024-25ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയയോട് 1-3 ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ബിസിസിഐ ഈ കർശന നയം നടപ്പിലാക്കിയത്. പര്യടനത്തിനിടെ ടീം മീറ്റിംഗുകളിലും പ്ലാനിംഗ് സെഷനുകളിലും ചില താരങ്ങൾ പങ്കെടുക്കാതിരുന്നതും പകരം കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചതും പരാജയത്തിന് കാരണമായെന്ന് സപ്പോർട്ട് സ്റ്റാഫ് റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്ന്, ടീമിന്‍റെ അച്ചടക്കം വർദ്ധിപ്പിക്കാനായി ബിസിസിഐ പഴയ നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവന്നത്.

45 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വിദേശ പര്യടനങ്ങളിൽ പരമാവധി 14 ദിവസം മാത്രമേ കുടുംബത്തെ ഒപ്പം താമസിപ്പിക്കാൻ അനുവദിക്കൂവെന്നതാണ് ബിസിസിഐയുടെ നയം. ലോകകപ്പ് പോലുള്ള നിർണ്ണായക ടൂർണമെന്‍റുകളിൽ കുടുംബാംഗങ്ങൾക്ക് താരങ്ങൾക്കൊപ്പം താമസിക്കാൻ അനുവാദമില്ല. കുടുംബാംഗങ്ങൾക്ക് യാത്ര ചെയ്യണമെന്നുണ്ടെങ്കിൽ താരങ്ങളുടെ ഹോട്ടലിന് പുറത്ത് സ്വന്തം നിലയിൽ താമസസൗകര്യം ഒരുക്കേണ്ടി വരും.

ലോകകപ്പിനായി താരങ്ങൾ ടീം ബസിനെക്കാൾ സ്വകാര്യ ചാർട്ടർ വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. താരങ്ങളുടെ ഭക്ഷണക്രമം നിലനിർത്താൻ പേഴ്സണൽ ഷെഫുമാരെയും ഒപ്പം കൂട്ടിയിട്ടുണ്ട്. എന്നാൽ, ഇവർക്കും ടീം താമസിക്കുന്ന ഹോട്ടലിൽ പ്രവേശനമില്ല. ഹോട്ടലിന് അടുത്തുള്ള മറ്റ് താമസസ്ഥലങ്ങളിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് താരങ്ങൾക്ക് എത്തിച്ചു നൽകാനാണ് നിർദ്ദേശം.

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കയ്ക്കെതിരെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ ബാറ്റിംഗ് മികവിൽ ഇന്ത്യ വിജയിച്ചിരുന്നു. ഇനി ഫെബ്രുവരി 12 വ്യാഴാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ത്യ നമീബിയയെ നേരിടും. അതിനുശേഷം ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന പാകിസ്ഥാനെതിരായ പോരാട്ടത്തിനായി ടീം യാത്ര തിരിക്കും.

Content Highlights:bcci restriction on players in t20 worldcup 2026

To advertise here,contact us