2026 ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ വീഴ്ത്തി ന്യൂസിലാൻഡ്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. അഫ്ഗാനിസ്താൻ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കിവീസ് മറികടന്നു. ടിം സീഫെര്‍ട്ട് (42 പന്തില്‍ 65), ഗ്ലെന്‍ ഫിലിപ്‌സ് (25 പന്തില്‍ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ന്യൂസിലന്‍ഡിനെ ആദ്യവിജയത്തിലേക്ക് നയിച്ചത്.
നേരത്തെ 35 പന്തില്‍ 63 റണ്‍സ് വാരിയ ഗുല്‍ബദിന്‍ നയ്ബിന്റെ ബാറ്റിങ്ങാണ് അഫ്ഗാന് കരുത്തായത്. താരം നാല് സിക്‌സും മൂന്ന് ഫോറും പറത്തി. റഹ്മാനുല്ല ഗുര്‍ബാസ് (27), സെദിഖുല്ല അടല്‍ (29), ഡാര്‍വിഷ് റസൂലി (20), അസ്മതുല്ല ഒമര്‍സായ് (7 പന്തില്‍ 14) എന്നിവരും പൊരുതി. വെറ്ററന്‍ താരം മുഹമ്മദ് നബി 7 പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു. ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ 2 വിക്കറ്റെടുത്തു. മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിന്‍ രവീന്ദ്ര എന്നിര്‍ ഓരോ വിക്കറ്റെടുത്തു.
സ്പിന്‍ ട്രാക്കില്‍ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ കിവീസിനെ തളയ്ക്കുമെന്ന് തോന്നിച്ചെങ്കിലും 17.5 ഓവറില്‍ ന്യൂസിലാൻഡ് ലക്ഷ്യം മറികടന്നു. ഓപ്പണർ ഫിൻ അലൻ (1), രചിൻ രവീന്ദ്ര (0) എന്നിവരെ മുജീബുർ റഹ്‌മാൻ പുറത്താക്കിയതോടെ ന്യൂസിലാൻഡ് സമ്മർദത്തിലായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ടിം സിഫർട്ടും ഗ്ലെൻ ഫിലിപ്‌സും ചേർന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
സീഫർട്ട് 42 പന്തിൽ 65 റൺസ് നേടിയപ്പോൾ ഫിലിപ്‌സ് 25 പന്തിൽ 42 റൺസ് നേടി. മൂന്ന് സിക്‌സും ഏഴ് ഫോറും ചേർന്നതാണ് സിഫർട്ടിന്റെ ഇന്നിങ്‌സ്. മാർക്ക് ചാപ്മൻ 28 റൺസും ഡാരിൽ മിച്ചൽ 25* റൺസും നേടി. കളി ജയിക്കുമ്പോൾ മിച്ചലിനൊപ്പം സാന്റ്നർ (17*) ആയിരുന്നു ക്രീസിലുണ്ടായിരുന്നത്.
Content Highlights: T20 World Cup 2026: Tim Seifert shines as New Zealand beat Afghanistan by five wickets in Chennai