പ്രധാനമന്ത്രി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ ഗൗതം ഗംഭീറിന്റേതാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. നാഗ്പൂരിലെ ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടി 20 ക്കിടെ ഗംഭീറിനെ സന്ദർശിച്ചതിന് ശേഷമായിരുന്നു പ്രതികരണം.
ന്യൂസിലാൻഡിമെതിരെയുള്ള ഏകദിന പരമ്പര തോൽവിക്ക് പിറകെ ഗംഭീറിന് നേരെ വിമർശനം കൂടി ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു ഗംഭീറിന് തരൂരിന്റെ പിന്തുണ. രോഹിത് ശർമ, വിരാട് കോഹ്‌ലി തുടങ്ങിയവരുടെ ടെസ്റ്റിൽ നിന്നുള്ള വിരമിക്കലും യുവതാരം ശുഭ്മാൻ ഗില്ലിലേക്കുള്ള ക്യാപ്റ്റൻസി മാറ്റവുമെല്ലാം ഗംഭീറിന്റെ പദ്ധതികളാണെന്ന ആരോപണമുണ്ടായിരുന്നു. ഇതെല്ലാമായി പ്രതിരോധത്തിൽ നിൽക്കവെ ഗംഭീറിന് ആശംസകളുമായി തരൂർ എത്തിയത് ചർച്ചയായി.
അതേ സമയം നാഗ്പൂരിൽ നടന്ന ആദ്യ ടി 20 യിൽ ഇന്ത്യ ന്യൂസിലാൻഡിനെതിരെ 48 റൺസിന്റെ തകർപ്പൻ ജയം നേടി. . ഇന്ത്യ ഉയർത്തിയ 239 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലാന്‍ഡിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.
ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയും ലാസ്റ്റ് ഓവറിൽ റിങ്കു സിങ്ങിന്റെ കൂറ്റനടികളുമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ ഗ്ലെന്‍ ഫിലിപ്സ് പൊരുതിനോക്കിയെങ്കിലും കിവികൾ വിജയം കണ്ടില്ല.
Content Highlights: shashi tharoor prasises gautam gambhir