അത് നോബോളായിരുന്നില്ലേ? ബ്രെവിസിന്‍റെ വിക്കറ്റിൽ വിവാദം

പ്രോട്ടിയാസ് നിരയിലെ ടോപ് സ്കോററായിരുന്നു ബ്രെവിസ്

ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ടി20 ക്രിക്കറ്റിൽ 100 വിക്കറ്റ് തികച്ചത് ഇന്നലെയാണ്. ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡെവാൾഡ് ബ്രെവിസായിരുന്നു ബുംറയുടെ 100ാമത്തെ ഇര. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ കയ്യിലാണ് ബ്രെവിസ് വിശ്രമിച്ചത്. എന്നാൽ ആ വിക്കറ്റ് സോഷ്യൽ മീഡിയയിൽ ഒരു വിവാദക്കൊടുങ്കാറ്റ് അഴിച്ച് വിട്ടിരിക്കുകയാണ് ഇപ്പോള്‍. ബുംറയുടെ ആ പന്ത് നോബാളായിരുന്നു എന്നാണ് ആരാധകരുടെ വാദം.

പ്രോട്ടിയാസ് ഇന്നിങ്‌സിൽ 11ാം ഓവറിലെ രണ്ടാം പന്തിലാണ് ബ്രെവിസ് വീണത്. അമ്പയർ ഫ്രണ്ട് ഫ്രൂട്ട് നോബോൾ ചെക്കിനായി തേർഡ് അമ്പയർക്ക് തീരുമാനം കൈമാറുന്നു. റീപ്ലേ ദൃശ്യങ്ങളിൽ ബുംറയുടെ കാല് ക്രീസിന് വെളിയിലാണെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു. എന്നാൽ അമ്പയർ ഫെയർ ഡെലിവറിയെന്ന് വിധിച്ച് ബുംറക്ക് വിക്കറ്റ് നൽകുന്നു.

സോഷ്യൽ മീഡിയയിൽ ആരാധകർ ഇതിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. അത് നോബാളെന്ന് വ്യക്തമാണെന്നും തേർഡ് അമ്പയറുടെ തീരുമാനം തെറ്റാണെന്നുമാണ് അവരുടെ വാദം. പ്രോട്ടിയാസ് നിരയിലെ ടോപ് സ്കോററായിരുന്നു ബ്രെവിസ്.

Dewald Brevis is not out 😭 it’s no ball pic.twitter.com/FYAEjimhOP

മത്സരത്തിൽ ഇന്ത്യ 101 റൺസിന്റെ കൂറ്റൻ ജയമാണ് കുറിച്ചത്. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ഹർദിക് പാണ്ഡ്യയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 175 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 74 റൺസിന് കൂടാരം കയറി. ടി20 യിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ചെറിയ സ്‌കോറാണിത്.

ഇന്ത്യക്കായി അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content highlight: No ball Controversy over Brevis' wicket

To advertise here,contact us