രണ്ടര കോടി സഞ്ചാരികള്‍, കേരള ടൂറിസത്തിന് റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിപ്പ്

സംസ്ഥാനത്ത് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണിത്

2025ല്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് കേരളം. ഈ വര്‍ഷം ആകെ 2.58 കോടി വിനോദസഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. സംസ്ഥാനത്ത് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

തിങ്കളാഴ്ചയാണ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടത്. ഇതുവരെയുള്ള റെക്കോര്‍ഡായ 2024ല്‍ രേഖപ്പെടുത്തിയ 2.29 കോടിയാണ് 2025ല്‍ മറികടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2025ല്‍ 28,95,002 വിനോദസഞ്ചാരികളെ കൂടി കേരളം സ്വാഗതം ചെയ്തു. ഇത് ടൂറിസം മേഖലയ്ക്ക് വലിയൊരു കുതിച്ചുചാട്ടമാണ് നല്‍കിയത്. ഒരു മികച്ച ടൂറിസം കേന്ദ്രമെന്ന നിലയില്‍ കേരളം കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതായി മന്ത്രി പറഞ്ഞു.

കോവിഡിന് മുമ്പുള്ളതിനെ അപേക്ഷിച്ച് ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 36.3% വര്‍ധിച്ചു. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആഭ്യന്തര വിനോദസഞ്ചാരികള്‍ എത്തിയത്. 46,79,800 പേരാണ് ഇടുക്കിയുടെ സൗന്ദര്യം കണ്ടു മടങ്ങിയത്. തൊട്ടുപിന്നില്‍ എറണാകുളം (44,29,899), തിരുവനന്തപുരം (43,75,846), തൃശൂര്‍ (31,24,696), വയനാട് (14,73,710), കോഴിക്കോട് (14,69,253) എന്നിങ്ങനെ പോകുന്നു കണക്കുകള്‍.

ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ പ്രധാനമായും സംഭാവന നല്‍കിയ സംസ്ഥാനങ്ങള്‍ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ്.

വിദേശ വിനോദസഞ്ചാരികളെ സംബന്ധിച്ച്, 2025 ല്‍ 8,21,999 വിദേശ സഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11.3% വര്‍ധനവാണിതെന്ന് അദ്ദേഹം പറഞ്ഞു.

യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ, മലേഷ്യ, സൗദി അറേബ്യ, ഒമാന്‍, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത്. വിദേശ സന്ദര്‍ശകരുടെ വരവില്‍ എറണാകുളം ജില്ല മുന്നിലായിരുന്നു, തൊട്ടുപിന്നാലെ തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളുമുണ്ട്.

കേരള ടൂറിസം നടത്തിയ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നേട്ടം സാധ്യമാക്കാനായതെന്ന് മന്ത്രി പറഞ്ഞു. റസ്റ്റ് ഹൗസുകള്‍ നവീകരിച്ചതോടെ വലിയ മാറ്റമുണ്ടായി. താമസത്തിന് എത്തുന്നതില്‍ വലിയ ശതമാനവും സഞ്ചാരികള്‍ ആണ്.

വടക്കന്‍ കേരളത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത്. കാസര്‍കോട് അടക്കമുള്ള ജില്ലകളില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ താമസ സൗകര്യം വര്‍ധിച്ചു. മികച്ച റോഡുകള്‍ ഒരുക്കിയതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ പിന്നോക്കം നിന്നിരുന്ന വയനാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഇതോടെയാണ് കുതിപ്പുണ്ടായതെന്ന് മന്ത്രി റിയാസ് പറഞ്ഞു. കേരളം ഉടന്‍ തന്നെ ഒരു സമ്പൂര്‍ണ്ണ 'ടൂറിസം സംസ്ഥാനമായി' ഉയര്‍ന്നുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Kerala tourism hits record high in 2025

To advertise here,contact us