യുദ്ധത്തിന് ഇടയിലും 'വീണ്' സ്വർണം; പ്രവചനങ്ങളെ കാറ്റില്‍ പറത്തി വില കുറഞ്ഞു

ആശ്വാസമായി സ്വര്‍ണവിലയിലെ ഇടിവ്. സ്വര്‍ണം വാങ്ങാനുള്ളവര്‍ വാങ്ങിക്കോളൂ..ഇതുതന്നെ അവസരം

1 min read|09 Mar 2026, 10:59 am

ദിവസങ്ങള്‍ വില കുറഞ്ഞുനിന്ന ശേഷം വന്‍കുതിപ്പിലായിരുന്നു കഴിഞ്ഞ വെളളിയാഴ്ച സ്വര്‍ണവില വര്‍ധിച്ചത്. അഞ്ച് ദിവസമാണ് തുടര്‍ച്ചയായി വില കുറഞ്ഞുനിന്നിരുന്നത്. പലരും ഇനിയും വില കുറഞ്ഞേക്കാം എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഒറ്റയടിക്ക് വില കുതിച്ചുകയറിയത്. ഇന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലായിരുന്നു വിപണി വിദഗ്ധര്‍. എന്നാല്‍ ആ പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് ഇന്ന് സ്വര്‍ണവില കുറയുകയാണ് ഉണ്ടായത്. ഓഹരിവിപണികളിലും ഇടിവുണ്ടായിട്ടുണ്ട്.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,18,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 180 രൂപ കുറഞ്ഞ് 14820 രൂപയിലെത്തിയിട്ടുണ്ട് . കഴിഞ്ഞ ദിവസത്തെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ പവന് 1,440 രൂപ കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 97,400 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 12,175 രൂപയും 150 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. വെള്ളിവിലയിലും വ്യത്യസമുണ്ട്. ഒരു ഗ്രാം വെളളിക്ക് 289.90 രൂപയും 10 ഗ്രാമിന് 2,899 രൂപയുമായിരുന്ന വെളളിവില ഇന്ന് ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായി കുറഞ്ഞിട്ടുണ്ട്. ഡോളര്‍നിരക്ക് താഴുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം.

മാര്‍ച്ച് മാസത്തെ സ്വര്‍ണവില

  • മാര്‍ച്ച് 1 രാവിലെ - 1,24,520
  • ഉച്ചയ്ക്ക് ശേഷം - 1,25,040
  • മാര്‍ച്ച് 2 - 1,25,040
  • മാര്‍ച്ച് 3 - രാവിലെ 1,24,680
  • ഉച്ചയ്ക്ക് ശേഷം - 1,22,920
  • മാര്‍ച്ച് 4 - 1,20640
  • മാര്‍ച്ച് 5 - രാവിലെ 1,19,920
  • ഉച്ചയ്ക്ക് ശേഷം - 1,19,440
  • മാര്‍ച്ച് 6 - 1,18,880
  • മാര്‍ച്ച് 7 - 1,20,000

പശ്ചിമേഷ്യയില്‍ യുദ്ധം അവസാനിക്കാതെ തുടരുന്നതിനാല്‍ ക്രൂഡോയില്‍ വില കുതിക്കുന്ന സാഹചര്യത്തിലാണ് സ്വർണ വില ഇന്ന് ഇടിഞ്ഞിരിക്കുന്നത്. വിപണിയില്‍ ക്രൂഡോയില്‍ ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്ന ഘടത്തിലാണ് സ്വർണത്തിൻ്റെ വിലയിടിവെന്നതും ശ്രദ്ധേയമാണ്. ഏഷ്യയിലും ഓഹരി വിപണികളെല്ലാം തകര്‍ച്ചയിലാണ്. സ്വർണത്തിനൊപ്പം വെള്ളി വിലയും ഇടിയുകയാണ്. അമേരിക്കയും ഇറാനും ഇസ്രയേലും പ്രയോഗിക്കുന്ന സമ്മര്‍ദ്ദ തന്ത്രങ്ങളുടെ അനന്തരഫലമാണ് വിപണിയിലെ ഈ മാറ്റങ്ങള്‍. മിക്ക നിക്ഷേപകരും സ്വര്‍ണം വിറ്റ് ബാങ്ക് ബോണ്ട് നിക്ഷേപത്തിലേക്ക് മാറുകയും ചെയ്യുന്നുണ്ട്. ബാങ്കുകള്‍ അധികം വൈകാതെ പലിശനിരക്ക് ഉയര്‍ത്തിയേക്കും എന്നും നിക്ഷേപകര്‍ കരുതുന്നു. പണപ്പെരുപ്പം നേരിടാന്‍ പലിശനിരക്ക് ഉയര്‍ത്തിയാല്‍ നിക്ഷേപകര്‍ക്ക് നേട്ടമാകും. ഇത് മുന്‍കൂട്ടി കണ്ടാണ് പലരും സ്വര്‍ണം വിറ്റ് ബാങ്ക് ബോണ്ട് നിക്ഷേപത്തിലേക്ക് തിരിയുന്നത്. ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണുളളത്. ഡോളറിനെതിരെ 92.30 എന്ന നിരക്കിലാണ് രൂപ. അതുകൊണ്ടുതന്നെ ഇറക്കുമതി വസ്തുക്കള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും.

Content Highlights : Gold prices have dropped in Kerala. Those who want to buy gold, buy it..this is the opportunity.

To advertise here,contact us