ഷെഫാലിയുടെ ജരിവാലയുടെ അപ്രതീക്ഷിത മരണം; പിറകെ ചര്‍ച്ചയായി അവസാന എക്‌സ് പോസ്റ്റ്

മുന്‍ കാമുകനും നടനുമായ സിദ്ധാര്‍ത്ഥ് ശുക്ലയ്‌ക്കൊപ്പമുള്ളൊരു ചിത്രമാണ് ഷെഫാലിയുടെ അവസാന എക്‌സ് പോസ്റ്റ്

ബോളിവുഡ് നടിയും മോഡലുമായ ഷെഫാലി ജരിവാലയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി നില്‍ക്കുകയാണ് ബോളിവുഡ്. ഹൃദയാഘാതത്തെ തുടർന്നാണ് നടിയുടെ മരണം എന്നാണ് പ്രാഥമിക നിഗമനം. ഇപ്പോഴിതാ നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശ്രദ്ധ നേടുകയാണ്.

ഷെഫാലി ജരിവാലയുടെ എക്‌സ് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ മുന്‍ കാമുകനും നടനും ബിഗ് ബോസ് വിന്നറുമായ സിദ്ധാര്‍ത്ഥ് ശുക്ലയ്‌ക്കൊപ്പമുള്ളൊരു ചിത്രമാണ് ഷെഫാലിയുടെ അവസാന എക്‌സ് പോസ്റ്റ്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ രണ്ടിന് സിദ്ധാര്‍ത്ഥിന്റെ മൂന്നാം ഓര്‍മ ദിവസമാണ് ഷെഫാലി ചിത്രം പങ്കുവച്ചിരിക്കുന്നത്. ''നിന്നെക്കുറിച്ച് ഓര്‍ക്കുന്നു എന്റെ കൂട്ടുകാരനാണ്'' എന്നാണ് ചിത്രത്തോടൊപ്പം ഷെഫാലി കുറിച്ചത്.

ബിഗ് ബോസ് 13 ല്‍ നിന്നുള്ള ചിത്രമാണ് ഷെഫാലി പങ്കുവെച്ചിരിക്കുന്നത്. ആ സീസണിലെ വിജയിയായിരുന്നു സിദ്ധാര്‍ത്ഥ് ശുക്ല. ഷെഫാലിയും മത്സരാര്‍ത്ഥിയായിരുന്നു. 2021 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് മരിക്കുന്നത്. നാല് വര്‍ഷത്തിനിപ്പുറം ഷെഫാലിയും വിട പറഞ്ഞിരിക്കുകയാണ്. ഷെഫാലിയുടെ മരണത്തിന് പിന്നാലെ സിദ്ധാര്‍ത്ഥിനെക്കുറിച്ചുള്ള താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

പതിനഞ്ച് വര്‍ഷം മുമ്പാണ് ഷെഫാലിയും സിദ്ധാര്‍ത്ഥും പ്രണയത്തിലായിരുന്നത്. ഇരുവരും ടെലിവിഷനില്‍ ഷോകളിലും പരമ്പരകളിലും നിറഞ്ഞു നില്‍ക്കുന്ന കാലമായിരുന്നു അത്. പ്രണയ ബന്ധം അവസാനിപ്പിച്ച ശേഷവും നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു ഷെഫാലിയും സിദ്ധാര്‍ത്ഥും. പിന്നീടാണ് നടി വിവാഹിതയാകുന്നത്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷം 2014 ലാണ് നടന്‍ പരാഗ് ത്യാഗിയെ ഷെഫാലി വിവാഹം കഴിക്കുന്നത്.

2002-ൽ പുറത്തിറങ്ങിയ 'കാംടാ ലഗാ' എന്ന റീമിക്സ് മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. ഈ ആല്‍ബം വന്‍ ഹിറ്റായിരുന്നു. 2000-കളുടെ തുടക്കത്തിൽ പോപ്പ് സംസ്കാരത്തിന്റെ ഒരു പ്രതീകമായി മാറിയ ഈ വീഡിയോ, ഷെഫാലിയെ ഒരു ദേശീയ താരമാക്കി. പിന്നീട്, 2004-ൽ സൽമാൻ ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച 'മുജ്സെ ശാദി കരോഗി' എന്ന സിനിമയിൽ കാമിയോ വേഷത്തിൽ ഇവർ എത്തിയിരുന്നു. ഷെഫാലിയുടെ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ സ്ഥിരീകരിക്കപ്പെടുകയുള്ളൂ. മുംബൈ പോലീസ് അവരുടെ അന്ധേരിയിലെ വസതിയിൽ പരിശോധന നടത്തിയിട്ടുണ്ട്.

Content Highlights:  Post sparks debate after Shefali Jariwala's death

To advertise here,contact us