നടി ആക്രമിപ്പെട്ട കേസിൽ പ്രതിചേർക്കപ്പെടുന്നതിന് മുമ്പായി ദിലീപ് നടത്തിയ പ്രതികരണങ്ങൾ വീണ്ടും ചർച്ചയാകുന്നു. നടിയെ ആക്രമിച്ച കേസിൽ വിധിവരാനിരിക്കെയാണ് വിശദമായ അന്വേഷണം നടക്കണമെന്നും പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെടുന്ന ദിലീപിൻ്റെ പ്രതികരണങ്ങൾ ചർച്ചയാകുന്നത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ആക്രമിക്കപ്പെട്ട സഹപ്രവർത്തകയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 'അമ്മ' നടത്തിയ സംഗമത്തിലും പിന്നീട് ഫേസ്ബുക്ക് പോസ്റ്റിലൂടെയും ദിലീപ് നടത്തിയ പ്രതികരണങ്ങളാണ് വീണ്ടും ചർച്ചയിലേയ്ക്ക് വരുന്നത്.
കേസിൽ ദിലീപ് അന്വേഷണപരിധിയിലേയ്ക്കും പ്രതിപട്ടികയിലേയ്ക്കും വരുമെന്ന് അ പ്രതീക്ഷിക്കാത്ത ഒരു ഘട്ടത്തിലായിരുന്നു ദിലീപിൻ്റെ ഈ പ്രതികരണങ്ങൾ. സംഭവം നടന്നതിൻ്റെ തൊട്ടടുത്ത ദിവസം സഹപ്രവർത്തകയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 'അമ്മ' എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടത്തിയ സംഗമത്തിൽ വളരെ സ്വഭാവികമായിരുന്നു ദിലീപിൻ്റെ പ്രതികരണങ്ങൾ. സഹപ്രവർത്തകയ്ക്കൊപ്പം എന്ന സന്ദേശം നൽകിയ ദിലീപ് സത്യസന്ധമായ രീതിയിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത് എന്നായിരുന്നു പ്രതികരിച്ചത്.
2017 ഫെബ്രുവരി 17 നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഫെബ്രുവരി 19നായിരുന്നു അമ്മയുടെ ഐക്യദാർഢ്യ സംഗമം. മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ ചലച്ചിത്രപ്രവർത്തകരും എറണാകുളം ദർബാർ ഹാൾ മൈതാനത്ത് ഒത്തുചേർന്നു. നടിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തിൽ പ്രതിഷേധിച്ചു. പിന്നീട് കേസിലെ പ്രധാനപ്പെട്ട പ്രതിയായി മാറിയ ദിലീപും ചടങ്ങിന് എത്തിയിരുന്നു. സ്ത്രീസുരക്ഷയെക്കുറിച്ചും കേരളീയ സമൂഹത്തിന് സംഭവിച്ച അപചയത്തെക്കുറിച്ചും ദിലീപ് അവിടെ വാചലനായി.
ദിലീപ് അന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം
'പ്രിയമുള്ളവരേ, ഇന്നലെ രാവിലെ ആന്റോ വിളിച്ചുപറയുമ്പോഴാണ് വളരെ ഷോക്കിങ് ആയിട്ടുള്ള ഈ വാർത്ത അറിയുന്നത്. എന്റെ കൂടെ ഏറ്റവുമധികം സിനിമ ചെയ്തിട്ടുള്ള കുട്ടിയാണ്. ശരിക്കും പറഞ്ഞാൽ, നമ്മൾ ഉടനെ നമ്മുടെ വീടിന്റെ അകത്തേക്ക് തന്നെയാണ് നോക്കിപ്പോകുന്നത്. സിനിമയിൽ സംഭവിച്ചു എന്നതിനപ്പുറം നമ്മുടെ നാട്ടിൽ സംഭവിച്ചു എന്നതാണ് ഏറ്റവും ദാരുണമായ, നമ്മളെ വിഷമിപ്പിക്കുന്ന ഒന്ന്. സത്യസന്ധമായ രീതിയിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. എല്ലാവരും വളരെ സജീവമായി, ഈ സംഭവത്തിന് പുറകിലുള്ള ആളുകളുടെ പിന്നിലുണ്ട്. മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കാൻ അല്ല ശ്രമിക്കേണ്ടത്. ഇത് സിനിമയിൽ സംഭവിച്ചു എന്നതുകൊണ്ട് ഇത്രയും കൂട്ടായ്മയുണ്ടായി. പക്ഷെ ഒരോ സാധാരണക്കാരന്റെയും വീട്ടിൽ നടക്കുന്ന സംഭവമായി നമ്മൾ എടുത്ത്, ഇനി ഈ നാട്ടിൽ ഇത് സംഭവിക്കാതിരിക്കാൻ നമുക്ക് ഒരുമിച്ച്, കൂട്ടായി നിൽക്കാം. അതിന്റെ ഭാഗത്ത് ഞാനും ഉണ്ടാകുമെന്ന് ഉറപ്പിച്ചുപറയുന്നു. മമ്മൂക്ക വിളിച്ചപ്പോൾ തന്നെ എല്ലാവരും ഇവിടെ ഓടിവരികയുണ്ടായി. അത് മലയാള സിനിമാ കുടുംബത്തിലെ ഒരു അംഗത്തിന് സംഭവിച്ചു എന്നതിനപ്പുറം, കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ല എന്ന ഉറച്ച തീരുമാനത്തോട് കൂടിത്തന്നെയാണ്. എല്ലാവരും ഒറ്റക്കെട്ടായി ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടെ, വന്നിരിക്കുന്ന എല്ലാവർക്കും എല്ലാ ഐശ്വര്യവും നേർന്നുകൊണ്ട്, നന്ദി'
ഇതിന് പിന്നാലെ വന്ന ദിലീപിൻ്റെ ഫേസ്ബുക്ക് കുറിപ്പും സമാനമായ നിലയിലുള്ള പ്രതികരണങ്ങൾ നിറഞ്ഞതായിരുന്നു.നടിയ ആക്രമിച്ച സംഭവം നടന്നതിന് പിന്നാലെ ദിലീപിനെ ചോദ്യം ചെയ്തു എന്ന തരത്തിൽ ചില മാധ്യമറിപ്പോർട്ടുകൾ പുറത്തുവരികയുണ്ടായി. അതിനെതിരെയുള്ള പ്രതികരണം എന്ന നിലയിലായിരുന്നു സംഭവം നടന്ന് ആഞ്ചാം ദിവസം ദിലീപ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്.
'പ്രിയപ്പെട്ടവരെ,കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ ഫേസ്ബുക്കിൽ സജീവം ആയിരുന്നില്ല. ജോലി തിരക്കുകളും അനുബന്ധ സംഭവങ്ങളും ആയിരുന്നു കാരണം.
എന്നാൽ കഴിഞ്ഞ ദിവസങ്ങളായി മലയാള സിനിമയിൽ ഒരിക്കലും സംഭവിക്കില്ല എന്ന് നമ്മളെല്ലാം കരുതിയതാണ് നടന്നത്. ഞങ്ങളുടെ ആ സഹപ്രവർത്തകക്ക് നേരിട്ട ദുരനുഭവത്തിൽ "അമ്മ"യിലെ എല്ലാ അംഗങ്ങളും, അതിനൊപ്പം ചലച്ചിത്ര രംഗം ഒന്നടങ്കം തന്നെ അതിദാരുണമായ ഈ സംഭവത്തെ അപലപിക്കുകയും, ഞങ്ങളെല്ലാം ഒത്തു ചേർന്ന് ഒരു കൂട്ടായ്മയോടെ ആണ് കാര്യങ്ങൾ മുന്നോട്ടു പോയിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളായി മലയാള സിനിമയിൽ ഒരിക്കലും സംഭവിക്കില്ല എന്ന് നമ്മളെല്ലാം കരുതിയതാണ് നടന്നത്. ഞങ്ങളുടെ ആ സഹപ്രവർത്തകക്ക് നേരിട്ട ദുരനുഭവത്തിൽ "അമ്മ"യിലെ എല്ലാ അംഗങ്ങളും, അതിനൊപ്പം ചലച്ചിത്ര രംഗം ഒന്നടങ്കം തന്നെ അതിദാരുണമായ ഈ സംഭവത്തെ അപലപിക്കുകയും, ഞങ്ങളെല്ലാം ഒത്തു ചേർന്ന് ഒരു കൂട്ടായ്മയോടെ ആണ് കാര്യങ്ങൾ മുന്നോട്ടു പോയിരുന്നത്.എന്നാൽ അതിനു ശേഷം ഈ ദാരുണ സംഭവത്തിന്റെ പേരിൽ പേര് പറഞ്ഞും അല്ലാതെയും ആയി എന്നെ ലക്ഷ്യമാക്കി ചില ഓൺലൈൻ മാധ്യമങ്ങളും അവർക്കൊപ്പം "ചില" പത്രങ്ങളും ചേർന്ന് ഇല്ലാക്കഥകൾ പടച്ചു വിടുകയാണ്.
കുടുംബ ബന്ധങ്ങളുടെ മൂല്യം നന്നായി അറിയുന്ന ഒരു വ്യക്തിയാണ് ഞാൻ. അമ്മയും ഭാര്യയും മകളും ഒക്കെയുള്ള ശരാശരി മനുഷ്യൻ. നിങ്ങളോരോരുത്തരും ആഗ്രഹിക്കുന്നത് പോലെ ഈ ദുഖകരമായ സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വരേണ്ടതും യഥാർത്ഥ കുറ്റവാളികൾ മുഴുവനും ശിക്ഷിക്കപ്പെടേണ്ടതും സമൂഹത്തിന്റെ എന്നപോലെ എന്റെയും കൂടി ആവശ്യമാണ്.
സമീപകാലത്തു മലയാള സിനിമയെ ഗ്രസിച്ച, ഈ വ്യവസായത്തെ തകർക്കാൻ ശ്രമിച്ചവർക്കു എതിരെ, എല്ലാ ചലച്ചിത്ര പ്രവർത്തകരുടെയും ആവശ്യപ്രകാരവും, സിനിമ സംഘടനകളുടെ പിന്തുണയോടെയും ഒരു പുതിയ സംഘടന രൂപീകരിക്കുകയും എല്ലാവരുടെയും നിർബന്ധപ്രകാരം അതിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തത് ഈ വ്യവസായത്തിന്റെ എല്ലാവിധ ആനുകൂല്യങ്ങളും അനുഭവിക്കുന്ന ആളെന്ന നിലയിൽ അതെന്റെ കടമയാണെന്ന് കരുതിയാണ്. അതിന്റെ പേരിൽ "ചിലർ" എന്നെ ക്രൂശിക്കുകയാണ്.
മലയാള സിനിമ വ്യവസായത്തിന് മൊത്തം അപമാനകാരവും വേദനാജനകവും ആയ ഈ സംഭവത്തിൽ ഉൾപ്പെട്ട പ്രതികളിൽ ഒരാളുമായി പോലും എനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധമോ പരിചയമോ ഇല്ല. ഈ സംഭവത്തെ സംബന്ധിച്ച് പൂർണവും സത്യസന്ധവുമായ അന്വേഷണം ഉണ്ടാവേണ്ടതും മുഴുവൻ പ്രതികളെയും എത്രയും വേഗത്തിൽ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു അവർക്ക് അർഹിക്കുന്ന പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്ന് അധികാരികളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.'
ഈ രണ്ട് പ്രതികരണങ്ങളും നടത്തിയ ദിലീപ് പിന്നീട് അന്വേഷണ മുനയിലേയ്ക്ക് വരുന്നതിനാണ് തുടർന്നുള്ള ദിവസങ്ങൾ സാക്ഷ്യം വഹിച്ചത്. സംഭവം നടന്നതിൻ്റെ 143-ാം ദിവസം 2017 ജൂലൈ 10ന് കേസിൽ ദീലിപ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടത് വരെയുള്ള സംഭവവികാസങ്ങൾ ചരിത്രമാണ്.
2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവർ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീർത്തികരമായ വീഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു. സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിൻ്റെ വസതിയിലാണ് അഭയം തേടിയത്. വിവരം അറിഞ്ഞ് സ്ഥലം എംഎൽഎ ആയിരുന്ന പി ടി തോമസ് ലാലിൻ്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസിൽ പരാതി നൽകുകയായിരുന്നു. 2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആൻ്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർട്ടിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന പൾസർ സുനി എന്ന സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തി.
2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. ഇതിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പിന്നീട് 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം 2017 ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു. സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആന്‍റണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പി ഗോപാലകൃഷ്ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.
Content Highlights: dileeps bytes on actress assault time recollection