ചരിത്ര നേട്ടവുമായി യുഎഇ; തുടര്‍ച്ചയായ ഏഴാം വര്‍ഷവും ലോകത്ത് യുഎഇ പാസ്പോർട്ട് ഒന്നാമത്

യുഎഇയുടെ ദീര്‍ഘകാല നയതന്ത്ര ബന്ധങ്ങളും സ്ഥിരതയുള്ള വിദേശനയവും സാമ്പത്തികമായി സ്വാധീനമുള്ള ആഗോള കേന്ദ്രമെന്ന സ്ഥാനവുമാണ് ഈ നേട്ടത്തിന് കാരണം

തുടര്‍ച്ചയായ ഏഴാം വര്‍ഷവും ലോകത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി യുഎഇ പാസ്‌പോര്‍ട്ട്. ലോകമെമ്പാടുമുള്ള യാത്രാ നിയന്ത്രണങ്ങള്‍ വര്‍ദ്ധിക്കുകയും ആഗോള മൊബിലിറ്റി കുറയുകയും ചെയ്യുന്ന സമയത്താണ് യുഎഇയുടെ ശ്രദ്ധേയമായ നേട്ടം. ആര്‍ട്ടണ്‍ കാപ്പിറ്റല്‍ പുറത്തിറക്കിയ 'പാസ്പോര്‍ട്ട് ഇന്‍ഡക്‌സ് 2025 പ്രകാരമാണ് യുഎഇ പാസ്പോര്‍ട്ട് തുടര്‍ച്ചയായ ഏഴാം വര്‍ഷവും ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന സ്ഥാനം നിലനിര്‍ത്തിയത്.

യുഎഇ പാസ്പോര്‍ട്ട് ഉപയോഗിച്ച് 129 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 45 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ ആയും എട്ട് രാജ്യങ്ങളില്‍ ഇടിഎ വഴിയും പ്രവേശനം നേടാന്‍ സാധിക്കും. ഇതിലൂടെ 179 മൊബിലിറ്റി സ്‌കോറാണ് യുഎഇ കരസ്ഥമാക്കിയത്. യുഎഇയുടെ ദീര്‍ഘകാല നയതന്ത്ര ബന്ധങ്ങളും സ്ഥിരതയുള്ള വിദേശനയവും സാമ്പത്തികമായി സ്വാധീനമുള്ള ആഗോള കേന്ദ്രമെന്ന സ്ഥാനവുമാണ് ഈ നേട്ടത്തിന് കാരണം. ആഗോള യാത്രാ സ്വാതന്ത്ര്യം കുറയുമ്പോള്‍, ശക്തമായ ഒരു പാസ്പോര്‍ട്ട് പൗരന്മാര്‍ക്ക് കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം നല്‍കുകയും രാജ്യത്തിന്റെ സാമ്പത്തിക മത്സരക്ഷമത വര്‍ദ്ധിപ്പിക്കുകയും ആഗോള നിക്ഷേപകരെയും പ്രതിഭകളെയും ആകര്‍ഷിക്കുകയും ചെയ്യുന്നതായും വിലയിരുത്തപ്പെടുന്നു.

ബ്രിട്ടന്‍, യുഎസ്, കാനഡ തുടങ്ങിയ വിവിധ യൂറോപ്പ്യന്‍ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍ക്ക് ഈ വര്‍ഷം വിസ രഹിത പ്രവേശനം കുറയുകയും റാങ്കിംഗില്‍ താഴോട്ട് പോകുകയും ചെയ്തതായും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം സിംഗപ്പൂര്‍ , മലേഷ്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങള്‍ റാങ്കിങ്ങില്‍ വലിയ മുന്നേറ്റമുണ്ടാക്കി യൂറോപ്യന്‍ രാജ്യങ്ങളോട് മത്സരിക്കുന്ന നിലയിലേക്ക് ഉയര്‍ന്നു. യൂറോപ്യന്‍ പാസ്പോര്‍ട്ടുകള്‍ ഇപ്പോഴും മുന്‍നിരയില്‍ ഉണ്ടെങ്കിലും അവയുടെ മൊബിലിറ്റി സ്‌കോര്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞതായും ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

Content Highlights: UAE tops the world’s passport rankings for the seventh year running

To advertise here,contact us