കുവൈറ്റിൽ നിന്ന് ഇന്ന് രാവിലെ 5:50-ന് കേരളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി റദ്ദാക്കി. കോഴിക്കോട്ടേക്ക് വരാനിരുന്ന IX 394 വിമാനമാണ് അവസാന നിമിഷം യാത്ര ഒഴിവാക്കിയത്. മേഖലയിലുണ്ടായ അപ്രതീക്ഷിത വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് നടപടി. വിമാനം റദ്ദാക്കിയതോടെ പ്രതിസന്ധിയിലായ യാത്രക്കാരെ എയർലൈൻ അധികൃതർ താൽക്കാലികമായി ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന് പുലർച്ചെ ആറുമണിയോടെ കുവൈറ്റിനെ ലക്ഷ്യമിട്ട് ആകാശ ഭീഷണിയുണ്ടായതായും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇത് വിജയകരമായി തകർത്തതായും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. ഈ അടിയന്തര സാഹചര്യത്തിലാണ് വിമാനങ്ങളുടെ സർവീസ് താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചത്. മേഖലയിലെ വ്യോമാതിർത്തിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
യാത്ര പുനക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ് ഇതുവരെ ഔദ്യോഗികമായി പുതിയ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചിട്ടില്ല. വ്യോമപാത സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം പുതുക്കിയ യാത്രാസമയം ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് യാത്രക്കാരെ അറിയിക്കുമെന്നാണ് എയർലൈൻ പ്രതിനിധികൾ വ്യക്തമാക്കുന്നത്. യാത്രക്കാർക്ക് ആവശ്യമായ മറ്റ് സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
Content Highlights: A Kuwait–Kozhikode flight has been cancelled due to precautionary safety measures. Passengers have been advised to await the updated schedule, which is expected to be released soon.