അനധികൃത കച്ചവട കേന്ദ്രങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി കുവൈറ്റ്; നിരവധി നിയമ ലംഘകര്‍ പിടിയിൽ

അനധികൃത കച്ചവടം പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പരിശോധനകള്‍ ശക്തമാക്കുന്ന

കുവൈറ്റില്‍ അനധികൃത കച്ചവട കേന്ദ്രങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘകര്‍ പിടിയിലായി. അനധികൃത കച്ചവടം പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന്റെ നേതൃത്വത്തില്‍ ഫിന്റാസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ഭക്ഷണ-ഉപഭോഗവസ്തു വില്‍പന കേന്ദ്രങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു.

പരിശോധനയ്ക്കിടെ പത്തോളം പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ രണ്ടുപേര്‍ക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.കഴിഞ്ഞ ആഴ്ച മഹ്ബൂല മേഖലയില്‍ നടത്തിയ വ്യാപക പരിശോധനയിലും അനധികൃത തെരുവ് കച്ചവടം നടത്തിയ നിരവധി പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടിയിരുന്നു.

അനധികൃത കച്ചവടം പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പരിശോധനകള്‍ ശക്തമാക്കുന്നത്. രാജ്യവ്യാപകമായി ഇത്തരം പരിശോധനകള്‍ തുടരുമെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Kuwait authorities have strengthened their crackdown on illegal business establishments across the country. Several individuals have been arrested for violating commercial regulations. The move is part of a broader effort to regulate the business sector and ensure compliance with legal standards.

To advertise here,contact us