
ജയിലർ 2 ചിത്രീകരണത്തിനിടെ തമിഴ് താരം രജനികാന്തിനെ സന്ദർശിച്ച് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് ലൊക്കേഷനിൽ വെച്ചാണ് കൂടിക്കാഴ്ച. താരത്തിനൊപ്പമുള്ള ചിത്രം മന്ത്രി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. 'നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി', എന്നാണ് മുഹമ്മദ് റിയാസ് ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ജയിലർ 2 കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്. ശനിയാഴ്ച്ച ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവിലാണ് സിനിമയുടെ കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്. സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഇവിടം. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. കോഴിക്കോട്ടെ മറ്റു ചില ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാകുമെന്ന സൂചനയുണ്ട്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം സംവിധായകൻ നെൽസൺ, മോഹൻലാൽ-സത്യൻ അന്തിക്കാട് ടീമിന്റെ ഹൃദയപൂർവ്വം എന്ന സിനിമയുടെ സെറ്റിൽ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജയിലർ 2ലെ മോഹൻലാലിന്റെ കഥാപാത്രം സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതിനായാണ് നെൽസൺ ഹൃദയപൂർവ്വം സെറ്റിലെത്തിയത് എന്നാണ് സൂചന. ജയിലറിൽ മാത്യു എന്ന കഥാപത്രമായി എത്തിയിരുന്നത് മോഹൻലാൽ ആയിരുന്നു. ഇത്തവണയും മോഹൻലാൽ സിനിമയിൽ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.
Content Highlights: Minister Muhammad Riyas meets Rajinikanth in Jailer 2 location