ക്ഷേത്രത്തിന് അകത്തുവെച്ച് സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു; പത്തനംതിട്ടയിൽ പൂജാരി അറസ്റ്റില്‍

പ്രതിയെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ഉള്ളന്നൂരില്‍ ക്ഷേത്രത്തിന് അകത്തുവെച്ച് സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍. ഇലന്തൂര്‍ പൂക്കോട് സ്വദേശി ബിജുമോന്‍ (52) ആണ് അറസ്റ്റിലായത്. കഴകം ജോലി ചെയ്യുന്ന 63കാരി വിജയമ്മയുടെ കണ്ണില്‍ മുളക് പൊടി വിതറിയാണ് ഇയാള്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. പ്രതിയെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട ഉള്ളന്നൂര്‍ പുലിക്കൂട്ടിനാല്‍ ക്ഷേത്രത്തിലെ പൂജാരിയാണ് ബിജുമോന്‍. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. വിജയമ്മ ക്ഷേത്രത്തിന് ഉള്‍വശം വൃത്തിയാക്കുന്ന സമയത്ത് ബിജുമോന്‍ ബൈക്കിലെത്തി ക്ഷേത്രത്തിന് കുറെ ദൂരെയായി പാര്‍ക്ക് ചെയ്തു. തുടര്‍ന്ന് സമീപത്തുള്ള റബര്‍ തോട്ടത്തിലൂടെ ക്ഷേത്രത്തിലെത്തി പട്ടുടയാടയില്‍ മുളകുപൊടിയിട്ട് വിജയമ്മയുടെ മുഖത്ത് അമര്‍ത്തിപ്പിടിക്കുകയായിരുന്നു. ഇവരുടെ സ്വര്‍ണമാല പൊട്ടിച്ചെടുക്കാനും ശ്രമിച്ചു. കുതറിമാറി ഉച്ചത്തില്‍ നിലവിളിച്ച വിജയമ്മയെ വിട്ട് പൂജാരി പുറത്തേക്ക് ഓടിപ്പോയി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടാന്‍ ശ്രമിച്ച പൂജാരിയെ തടഞ്ഞുവെച്ചത്. തുടര്‍ന്ന് ഇലവുംതിട്ട പൊലീസ് സ്ഥലത്തെത്തി പൂജാരിയെ കസ്റ്റഡിയിലെടുത്തു.

ക്ഷേത്ര പൂജാരിയായി ജോലി ചെയ്‌തിരുന്ന ബിജുമോന്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ കൊലപാതക കേസിലും കോയിപ്പുറം സ്റ്റേഷനിലെ മറ്റൊരു ക്രിമിനൽ കേസിലും പ്രതിയാണെന്ന് ഇലവുംതിട്ട എസ്എച്ച്ഒ രാജേഷ് കുമാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.

Content Highlights: Pujari Arrested for Attempting to Snatch Woman’s Gold Chain Inside Temple in Pathanamthitta

To advertise here,contact us