രോഗിയെ പരിചരിക്കാനെത്തിയ സ്ത്രീയുടെ 52,000 രൂപയും രേഖകളുമടങ്ങിയ പഴ്‌സ് മോഷ്ടിച്ചു; പ്രതി പിടിയിൽ

കാസർകോടാണ് സംഭവം നടന്നത്

കാസര്‍കോട്: സ്വകാര്യ ആശുപത്രിയില്‍ രോഗിയെ പരിചരിക്കാനെത്തിയ സ്ത്രീയുടെ പഴ്സ് മോഷ്ടിച്ച യുവാവ് പിടിയില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ രാജേഷ് കുമാര്‍ (30) ആണ് പിടിയിലായത്. 52,000 രൂപയും വിവിധ രേഖകളുമടങ്ങിയ പഴ്സായിരുന്നു പ്രതി മോഷ്ടിച്ചത്. തൈവളപ്പ് ഹൗസിലെ ടിഎ അബ്ദുല്‍ ഖാദര്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് പ്രതിയെ പിടികൂടിയത്.

ഓഗസ്റ്റ് അവസാനമാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ പിതാവിനെ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവിനൊപ്പം മാതാവും ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആശുപത്രിയിലെ മുറിയില്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പഴ്സ് കാണാതാവുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിൽ മോഷണം കണ്ടെത്തുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്.

Content Highlight : wallet theft accused arrested after stealing 52000 rupees and documents from woman

To advertise here,contact us