E20 പെട്രോൾ തിരിച്ചടിയോ? 10ൽ 6 കാർ ഉടമകൾക്കും മൈലേജ് ഇടിവും എൻജിൻ തേയ്മാനവും; ആശങ്ക

ചിലർക്ക് 20 ശതമാനത്തിലേറെ വരെ മൈലേജ് കുറഞ്ഞതായും റിപ്പോർട്ടുണ്ട്

രാജ്യത്ത് E20 പെട്രോൾ ഉപയോഗം വ്യാപകമായതിന് പിന്നാലെ വാഹന ഉടമകളുടെ ആശങ്കകൾ ഏറുകയാണ്. 2023ന് മുമ്പ് പുറത്തിറങ്ങിയ പെട്രോൾ വാഹന ഉടമകളിൽ 10ൽ 6 പേരിലധികം പേർക്ക് 10 ശതമാനത്തിലേറെ മൈലേജ് കുറവ് അനുഭവപ്പെട്ടതായി പുതിയ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയുടെ എഥനോൾ മിശ്രിത ഇന്ധന നയത്തിന്റെ ഭാഗമായി പെട്രോളിൽ 20 ശതമാനം വരെ എഥനോൾ ചേർത്ത E20 പെട്രോൾ രാജ്യത്തുടനീളം ലഭ്യമാക്കിയിട്ടുണ്ട്. ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുക, കാർഷിക മേഖലയ്ക്ക് പിന്തുണ നൽകുക, മലിനീകരണം കുറയ്ക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

എന്നാൽ വാഹന ഉടമകളുടെ അനുഭവം വ്യത്യസ്തമാണെന്നാണ് സർവേ സൂചിപ്പിക്കുന്നത്. 2023ന് മുമ്പ് വാങ്ങിയ പെട്രോൾ വാഹന ഉടമകളിൽ 67 ശതമാനം പേർക്ക് 10 ശതമാനത്തിലധികം മൈലേജ് ഇടിവ് ഉണ്ടായതായി ലൈവ് മിന്റ്. കോം റിപ്പോർട്ട് ചെയ്യുന്നു. ചിലർക്ക് 20 ശതമാനത്തിലേറെ വരെ മൈലേജ് കുറഞ്ഞതായും റിപ്പോർട്ടുണ്ട്.

മൈലേജ് കുറവിന് പുറമെ, എൻജിൻ പ്രകടനം, ഫ്യൂവൽ പമ്പ്, ഇൻജക്ടർ, ഫ്യൂവൽ ലൈൻ തുടങ്ങിയ ഘടകങ്ങളിലെ തേയ്മാനം വർധിച്ചതായും ചില ഉടമകൾ പരാതിപ്പെട്ടിട്ടുണ്ട്. സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം 45 ശതമാനം പേർ അധിക അറ്റകുറ്റപ്പണി ആവശ്യമായി വന്നതായി അഭിപ്രായപ്പെട്ടു.

അതേസമയം, സർക്കാർ നിലപാട് വ്യത്യസ്തമാണ്. E20 ഉപയോഗം പഴയ വാഹനങ്ങളിൽ ഏകദേശം 3–5 ശതമാനം വരെ ഇന്ധനക്ഷമത കുറയ്ക്കാമെന്നും എന്നാൽ വ്യാപകമായ എൻജിൻ തകരാറുകൾക്ക് തെളിവില്ലെന്നും വ്യക്തമാക്കുന്നുണ്ട്. വാഹന നിർമാതാക്കളും E20 മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾക്ക് ഇത് സുരക്ഷിതമാണെന്ന് അറിയിച്ചിട്ടുണ്ട്.

എന്നാൽ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന മൈലേജ് ഇടിവ് ഇന്ധന ഗുണനിലവാരം, എഥനോൾ അളവിലെ വ്യത്യാസം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ പരിശോധന ആവശ്യപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

E20ന് ശേഷം E22, E25, E27, E30 പോലുള്ള ഉയർന്ന എഥനോൾ മിശ്രിതങ്ങളിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. അതിനാൽ ഇന്ധന നയം മുന്നോട്ട് പോകുമ്പോൾ വാഹനങ്ങളുടെ അനുയോജ്യതയും ഉപഭോക്താക്കളുടെ ആശങ്കകളും ഒരുപോലെ പരിഗണിക്കേണ്ടത് നിർണായകമാകും.

Content Highlights: E20 petrol woes persist: 6 in 10 pre-2023 car owners report over 10% mileage drop, survey finds

To advertise here,contact us