ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതം; എന്നിട്ടും എണ്ണവില 200 ഡോളർ താണ്ടിയില്ല, കാരണം ഇതാണ്

പ്രതിസന്ധി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആഗോള എണ്ണ വിപണിയിൽ ഒരു പരിധിവരെ അധിക വിതരണം നിലനിന്നിരുന്നു

ലോക എണ്ണ വിപണി സമീപകാലത്ത് ചരിത്രത്തിലെ ഏറ്റവും പ്രതികൂല അവസ്ഥകൾ നേരിട്ടിട്ടും, പല വിദഗ്ധരും പ്രവചിച്ച പോലെ ക്രൂഡ് ഓയിൽ വില ബാരലിന് 200 ഡോളറിലെത്തിയില്ല. അതിന് പിന്നിൽ നിരവധി സാമ്പത്തികവും വിപണിയുമായി ബന്ധപ്പെട്ട ഘടകങ്ങളുമുണ്ടെന്നാണ് വിലയിരുത്തൽ. ആഗോള എണ്ണവിതരണത്തിൽ വലിയ തടസ്സങ്ങൾ ഉണ്ടായെങ്കിലും വിലക്കയറ്റം പ്രതീക്ഷിച്ചതിനേക്കാൾ നിയന്ത്രിതമായി തുടരുകയാണ്.

വിതരണം കുറഞ്ഞെങ്കിലും വിപണി പൂർണമായി തകരാതെ നിന്നത്

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ആഗോള എണ്ണവിതരണത്തിന് വലിയ ആഘാതമുണ്ടായി. പ്രത്യേകിച്ച് ലോക എണ്ണ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടത് വിപണിയിൽ ആശങ്ക സൃഷ്ടിച്ചു. എന്നിരുന്നാലും, മറ്റ് എണ്ണ ഉൽപ്പാദക രാജ്യങ്ങൾ ഉൽപ്പാദനം വർധിപ്പിക്കുകയും അധിക വിതരണശേഷി ഉപയോഗപ്പെടുത്തുകയും ചെയ്തതോടെ വിതരണതടസത്തിന്റെ ഒരു ഭാഗം നികത്താനായി.

ആവശ്യകതയിലെ മാന്ദ്യം വിലക്കയറ്റം നിയന്ത്രിച്ചു

എണ്ണവില ഉയരാൻ വിതരണക്കുറവ് മാത്രം മതിയാകില്ല. ആവശ്യകതയും ശക്തമായിരിക്കണം. എന്നാൽ ലോക സമ്പദ്‌വ്യവസ്ഥയിലെ മന്ദഗതിയും വ്യവസായ ഉൽപ്പാദനത്തിലെ കുറവും കാരണം എണ്ണയുടെ ആവശ്യകത പ്രതീക്ഷിച്ചതിനേക്കാൾ താഴ്ന്ന നിലയിലാണ്. അതിനാൽ തന്നെ വിതരണത്തിലെ ആഘാതം വിലയിൽ പൂർണമായി പ്രതിഫലിച്ചില്ല എന്ന് കാണാം.

തന്ത്രപ്രധാന എണ്ണശേഖരങ്ങൾ സഹായമായി

അമേരിക്കയുൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ അവരുടെ തന്ത്രപ്രധാന എണ്ണശേഖരങ്ങളിൽ നിന്ന് എണ്ണ വിപണിയിലേക്ക് എത്തിച്ചു. ഇത്തരം അടിയന്തര ശേഖരങ്ങൾ ഉപയോഗിച്ചതിലൂടെ വിപണിയിലെ പരിഭ്രാന്തി കുറയ്ക്കാനും വിലക്കയറ്റത്തിന്റെ വേഗത നിയന്ത്രിക്കാനും സാധിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണശേഖരങ്ങളാണ് പ്രതികൂലാന്തരീക്ഷം ഉണ്ടായിരുന്ന ദിവസങ്ങളിൽ നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അമേരിക്കയും മറ്റ് രാജ്യങ്ങളും ഉൽപ്പാദനം കൂട്ടി

കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്ക ലോകത്തിലെ പ്രധാന എണ്ണ ഉൽപ്പാദകരിൽ ഒരാളായി മാറിയിട്ടുണ്ട്. വില ഉയർന്നപ്പോൾ അമേരിക്ക ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ ഉൽപ്പാദനം വർധിപ്പിക്കുകയും വിപണിയിലേക്ക് കൂടുതൽ എണ്ണ എത്തിക്കുകയും ചെയ്തു. ഇത് വിതരണക്കുറവിന്റെ ആഘാതം കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

ചൈനീസ് ആവശ്യകത കുറഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളിലൊന്നായ ചൈനയിൽ ആവശ്യകത ഗണ്യമായി കുറഞ്ഞു. സാമ്പത്തിക മന്ദഗതിയും ഉപഭോഗത്തിലെ കുറവും കാരണം എണ്ണയുടെ ഡിമാൻഡ് താഴ്ന്നതോടെ വിതരണ ആഘാതം വിലയിൽ പൂർണമായി പ്രതിഫലിച്ചില്ല.

യുദ്ധത്തിന് മുമ്പ് വിപണിയിൽ അധിക വിതരണം

പ്രതിസന്ധി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആഗോള എണ്ണ വിപണിയിൽ ഒരു പരിധിവരെ അധിക വിതരണം നിലനിന്നിരുന്നു. ഈ ബഫർ സ്റ്റോക്കുകൾ ആദ്യഘട്ടത്തിലുണ്ടായ ആഘാതം പിടിച്ചു നിർത്താൻ സഹായിച്ചു.

വിപണി 200 ഡോളർ വിലയെ വിശ്വസിച്ചില്ല

എണ്ണവിപണി നിലവിലെ സാഹചര്യം ദീർഘകാലം തുടരുമെന്ന് പൂർണമായി വിശ്വസിച്ചില്ല എന്നതാണ് യാഥാർഥ്യം. സംഘർഷങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ ശമിക്കുമെന്നും വിതരണപാതകൾ പുനഃസ്ഥാപിക്കപ്പെടുമെന്നും കരുതിയതിനാൽ വിലയിൽ അതിരൂക്ഷമായ ഉയർച്ച ഉണ്ടായിട്ടില്ല എന്ന് നിസംശയം പറയാം. വിതരണം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയും വിപണിയെ ശാന്തമാക്കി.

അപകടസാധ്യത ഇപ്പോഴും അവസാനിച്ചിട്ടില്ല

എണ്ണവില 200 ഡോളറിലെത്താത്തത് കൊണ്ട് അപകടം പൂർണമായും ഒഴിവായി എന്ന് അർത്ഥമില്ല. സംഘർഷങ്ങൾ കൂടുതൽ വഷളാകുകയോ പ്രധാന വിതരണപാതകൾ ദീർഘകാലം തടസ്സപ്പെടുകയോ ചെയ്താൽ എണ്ണവില വീണ്ടും കുത്തനെ ഉയരാൻ സാധ്യതയുണ്ട്. നിലവിൽ വിപണി നിയന്ത്രണത്തിലാണെങ്കിലും അനിശ്ചിതത്വം ഇപ്പോഴും തുടരുക തന്നെയാണ്.

Content Highlights:Why Oil Prices Haven't Reached $200 Despite the Biggest Supply Shock in Modern History

To advertise here,contact us