

മുംബൈ: സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ടീഷര്‍ട്ട് വിവാദത്തില്‍ പ്രതികരിച്ച് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ ചന്ദ്രശേഖര്‍ ബവന്‍കുലെ. ഇത്തരം പ്രകോപന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ചന്ദ്രശേഖര്‍ ബവന്‍കുലെ ആവശ്യപ്പെട്ടു. പിഎസ്എസ് എന്ന ലെറ്റേഴ്സിന് നേരെ നായ മൂത്രമൊഴിക്കാന്‍ നില്ക്കുന്ന എഴുത്തുള്ള ടീ ഷര്‍ട്ട് അണിച്ചു നില്ക്കുന്ന കുനാല്കമ്രയുടെ ചിത്രമായിരുന്നു സംഘപരിവാര്‍ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചത്. ഇന്‍ഫ്ളുവന്‍സര്‍ ധ്രുവ് റാഠിയും ചിത്രം പങ്കുവെച്ചിരുന്നു.
കുനാല്‍ കമ്രയുടെ ടീ ഷര്‍ട്ടിലുള്ളത് ആര്‍എസ്എസ് ആണെന്ന് എന്തിനാണ് ആര്‍എസ്എസുകാര്‍ ചിന്തിക്കുന്നത് എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് ധ്രുവ് റാഠി പരിഹസിച്ചത്. സൂക്ഷിച്ച് നോക്കൂ, ഇതിലുള്ളത് പിഎസ്എസ് എന്നാണെന്നും ധ്രുവ് റാഠി എക്സില്‍ കുറിച്ചു.
ചിത്രത്തെ വിമർശിച്ച് മഹാരാഷ്ട്രയിലെ ശിവസേന മന്ത്രി സഞ്ജയ് ശ്രിസതും രംഗത്തെത്തിയിരുന്നു. 'പ്രധാനമന്ത്രിക്കും ഏക്നാഥ് ഷിന്‍ഡെയ്ക്കും നേരെയായിരുന്നു നേരത്തെയുള്ള ആക്രമണം. ഇപ്പോള്‍ ആര്‍എസ്എസിന് നേരെ തിരിഞ്ഞിരിക്കുന്നു. ഇതിന് മറുപടി നല്‍കണം', സഞ്ജയ് ശ്രിസത് പ്രതികരിച്ചു.
ബുധനാഴ്ച ഇന്ത്യന്‍ ഭരണഘടന എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച ചിത്രവും കുമാല്‍ കമ്ര പങ്കുവെച്ചിരുന്നു.
Content Highlights: Kunal Kamra T Shirt Controversy Dhruv Rathee shares the picture