
കോലാപൂർ: അഹമ്മദാബാദിൽ ഇടിച്ചിറങ്ങിയ എയർ ഇന്ത്യ വിമാന അപകടത്തിൽ ജീവൻ നഷ്ടമായവരിൽ
സോലാപ്പൂരിൽ നിന്നുള്ള വൃദ്ധ ദമ്പതികളും. സോലാപ്പൂർ സ്വദേശികളായ മഹാദേവും ആശാ പവാറുമാണ് അപകടത്തിൽ മരിച്ചത്. സംഗോള തഹസിൽ ഹദിത് ഗ്രാമത്തിൽ നിന്നും ഇവർ ലണ്ടനിലെ തന്റെ മകന്റെ അടുത്തേക്ക് യാത്ര തിരിച്ചതായിരുന്നു. അപകടം നടന്ന ഇന്നലെ മഹാദേവിന്റെ ബന്ധുവാണ് ഇവരെ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിച്ചത്.
മകൻ്റെ അടുത്തേക്ക് യാത്ര തിരിക്കുന്നതിനായി വളരെസന്തോഷത്തോടെ ആയിരുന്നു വൃദ്ധ ദമ്പതികൾ യാത്ര തിരിച്ചത്. വിമാനത്താവളത്തിൽ വെച്ച് ഇവർ ഫോട്ടോകൾ എടുത്തിരുന്നതായും ബന്ധുക്കൾ പറയുന്നു. ദമ്പതികളെ വിമാനത്താവളത്തിൽ ആക്കിയ ശേഷം തിരികെ തങ്ങൾ വീട്ടിലേക്ക് പോന്നിരുന്നു. എന്നാൽ വിമാനം തകർന്നുവെന്ന വാർത്ത അറിഞ്ഞ ഉടൻ തന്നെ സംഭവ സ്ഥലത്തേക്ക് എത്തിയെന്നുമാണ് ദമ്പതികളുടെ ബന്ധുവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവ സ്ഥലത്തെ കനത്ത സുരക്ഷ കാരണം അപകടം നടന്ന സ്ഥലത്തേക്ക് കടക്കാൻ സാധിച്ചിരുന്നില്ലെന്നും ബന്ധു കൂട്ടിച്ചേർത്തു.
തുടർന്ന് വിമാനാപകടത്തിൽ വൃദ്ധ ദമ്പതികൾ മരിച്ചതായി സങ്കോളയിലെ തഹസിൽദാർ സന്തോഷ് കപസെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. വിമാനാപകടത്തിൽ മരിച്ച മഹാദേവ് കഴിഞ്ഞ 40വർഷമായി ഗുജറാത്തിലായിരുന്നു. അവിടെ ഒരു കോട്ടൺ മില്ലിൽ ജോലി ചെയ്തിരുന്ന അദ്ദേഹം പത്ത് വർഷം മുൻപാണ് ജോലിയിൽ നിന്ന് വിരമിച്ചത്. ഇവരുടെ കുടുംബത്തിലെ ആറ് സഹോദരൻമാരിൽ മൂത്തയാളാണ് വിമാനാപകടത്തിൽ മരിച്ച മഹാദേവ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
അപകടത്തിൽ മലയാളിയായ രഞ്ജിത ഗോപകുമാരൻ നായരും മരിച്ചിരുന്നു. ബ്രിട്ടനിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത. പത്തനംതിട്ട പുല്ലാട് സ്വദേശിയാണ്. മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതിന് ശേഷം ലണ്ടനിലേയ്ക്ക് മടങ്ങുകയായിരുന്നു രഞ്ജിത.
Content Highlights:An elderly couple also died in the plane crash