ചാരവൃത്തി ആരോപണം; പാകിസ്താനുമായി ബന്ധമുള്ള ഗ​ഗൻ ദീപ് സിങ്ങിനെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ്

ഓപ്പറേഷൻ സിന്ദൂരിൻ്റെ സമയത്ത് ഉൾപ്പെടെ പാകിസ്താൻ ഏജന്റുമാരുമായി ഇന്ത്യയുടെ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രതി വർഷങ്ങളായി പങ്കുവെക്കുന്നുവെന്നാണ് ആരോപണം

dot image

ന്യൂഡൽഹി: പാകിസ്താൻ ചാരസംഘടന ഐഎസ്‌ഐയുമായി ബന്ധമുള്ള ഖലിസ്ഥാൻ ഭീകരൻ ഗോപാൽ സിംഗ് ചൗളയുമായി ബന്ധമുള്ള വ്യക്തിയെ ചാരവൃത്തിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ്. ചാരവൃത്തി നടത്തിയ ​ഗ​ഗൻ ദീപ് സിങ്ങിനെ അറസ്റ്റ് ചെയ്തതായാണ് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചത്. ഓപ്പറേഷൻ സിന്ദൂരിൻ്റെ സമയത്ത് ഉൾപ്പെടെ പാകിസ്താൻ ഏജന്റുമാരുമായി ഇന്ത്യയുടെ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രതി വർഷങ്ങളായി പങ്കുവെക്കുന്നുവെന്നാണ് ആരോപണം. അറസ്റ്റിലായ ഗഗൻദീപ് സിങ് സൈനിക വിന്യാസങ്ങളുടെയും തന്ത്രപ്രധാന സ്ഥലങ്ങളുടെയും വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നതാണെന്നുമാണ് ഉദ്യോ​ഗസ്ഥ‍ർ പറയുന്നത്.

'പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരൻ ഗോപാൽ സിംഗ് ചൗളയുമായി കഴിഞ്ഞ അഞ്ച് വർഷമായി ഗഗൻദീപ് സിങ് ബന്ധപ്പെട്ടിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇയാൾ വഴിയാണ് പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകളെ ​​​ഗ​ഗൻ ദീപ് പരിചയപ്പെട്ടത്. ഇന്ത്യൻ ശ്രോതസ്സുകൾ വഴി പിഐഒകളിൽ നിന്ന് അയാൾക്ക് പണവും ലഭിച്ചു' എന്നായിരുന്നു പഞ്ചാബ് പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് വ്യക്തമാക്കിയിത്. ഗ​ഗൻദീപ് സിങിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിൽ നിന്ന് ഇയാൾ പങ്കിട്ട രഹസ്യാന്വേഷണ വിവരങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസ് കണ്ടെത്തിയതായാണ് വിവരം. 20 ലധികം ഐ‌എസ്‌ഐ ബന്ധങ്ങളും ഇയാൾക്ക് ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. ഇയാളുടെ മറ്റ് ബന്ധങ്ങൾ കണ്ടെത്തുന്നതിനും ഈ ചാരവൃത്തി ശൃംഖലയുടെ മുഴുവൻ വ്യാപ്തിയും ശേഖരിക്കുന്നതിനുമായി സമഗ്രമായ സാമ്പത്തിക, സാങ്കേതിക അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും ഡിജിപി കൂട്ടിച്ചേർത്തു.

നിലവിൽ പാകിസ്താനിലുള്ള ഖലിസ്ഥാൻ ഭീകരൻ ഗോപാൽ ചൗള ഐ‌എസ്‌ഐയുമായി സഹകരിച്ച് ഇന്ത്യയിൽ ചാരവൃത്തി നടത്തുന്നുണ്ടെന്നും പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടത്തിയ ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് സജീവമായി ചാരപ്രവർത്തിയിൽ ഏർപ്പെട്ടിരുന്നുവെന്നും പഞ്ചാബ് പൊലീസ് ആരോപിച്ചു. പാകിസ്താനിലെ തീവ്രവാദ ശൃംഖലകളുമായും ചൗളയ്ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ലഷ്‌കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിനൊപ്പം ഇയാൾ ഫോട്ടോയെടുത്തിട്ടുണ്ട്.

പഹൽ​ഗാമിൽ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ ഏജൻസികൾ ചാരവൃത്തി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഇതിനെ തുടർന്ന് ചാരവൃത്തി ആരോപിച്ച് നിരവധിപേരെയാണ് പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഒരു ഡസനിലധികം ആളുകളെയാണ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഉത്തരേന്ത്യയിലുടനീളം പാകിസ്താനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ചാര ശൃംഖലയുടെ സാന്നിധ്യത്തെക്കുറിച്ചാണ് അന്വേഷണങ്ങൾ സൂചിപ്പിക്കുന്നതെന്ന് റിപ്പോ‍ർട്ടുണ്ട്. ചാരവൃത്തി ആരോപിച്ച് ഇതുവരെ അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. 3.77 ലക്ഷം സബ്‌സ്‌ക്രൈബർമാരും ഇൻസ്റ്റാഗ്രാമിൽ 1.33 ലക്ഷം ഫോളോവേഴ്‌സുമാരുമുള്ള ഹരിയാന നിവാസിയായ ജ്യോതി മൽഹോത്ര, പഞ്ചാബിൽ നിന്നുള്ള 31 കാരിയായ ഗുസാല എന്നിവരാണ് അറസ്റ്റിലായ വനിതകൾ. ചാരപ്രവർത്തനത്തിന് മറ്റൊരു സിആർപിഎഫ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlights:  Punjab Police have arrested an alleged spy

dot image
To advertise here,contact us
dot image